വെള്ള ട്രൗസറുമിട്ട് സ്റ്റൈലായിട്ട് കാർ കഴുകുന്ന ഒരു പഴയകാല ഫ്രീക്കൻ. കാറിന്റെ പുറത്തുകയറിയിരുന്ന് തേച്ചുരച്ച് കഴുകുകയും പതയിൽ തെന്നിയിറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. കാർ കഴുകി മിനുക്കാനുള്ള ശ്രമമാണത്.. ജേസിയുടെ സംവിധാനത്തിൽ 1979ൽ ഇറങ്ങിയ 'ഏഴുനിറങ്ങൾ' എന്ന ചിത്രത്തിലേതാണ് ഈ രംഗം. ചെറിയൊരു റോളാണ് കിട്ടിയതെങ്കിലും അതിനെ ഭംഗിയാക്കാൻ അയാൾ ശ്രമിച്ചു. ഫ്രീക്കൻ വേഷത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന എസ്.പ്രേംകുമാർ എന്ന കൊച്ചുപ്രേമൻ ഇന്നിപ്പോൾ വീണ്ടും സിനിമാ രംഗത്ത് സജീവമാവുകയാണ്. ഫ്രീക്കൻ ആയി തിളങ്ങി. പക്ഷേ പിന്നീട് കുറച്ച് കഴിഞ്ഞാണ് വെള്ളിത്തിരയിൽ.. മുമ്പ് എന്നെപ്പോലെ ഒരു നടന് വിശ്വസിച്ച് സിനിമയിലേക്ക് വരാനുള്ള സാഹചര്യമില്ല എന്നു ഞാൻ കരുതി. 'സിനിമ എന്ന് പറഞ്ഞാൽ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ലോകമാണ്' എന്നാണ് ഞാൻ തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ വളരെ കുറച്ചു വർഷങ്ങൾക്കുശേഷം ആ ചിന്താഗതി മാറി. പിന്നീടാണ് ഗ്ലാമറിന്റെ പശ്ചാത്തലം മാറി കഴിവുള്ള ആർക്കും വേഷം ചെയ്യാം എന്നുള്ള അവസ്ഥയിലേക്ക് ഇൻഡസ്ട്രിയും വളർന്നത്. ഇന്ന് സിനിമയിലെ നിലനിൽപ്പിനു പ്രധാന കാരണം അഭിനയമികവും കഴിവുമാണ് എന്ന് ഞാനുൾപ്പടെയുള്ള എല്ലാവരും തിരിച്ചറിയുന്നുമുണ്ട്. അന്താരാഷ്ട്ര ശ്രദ്ധനേടിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടല്ലോ. അതിലൊന്നായ അരിമ്പാറയിലെ അനുഭവം പങ്കുവയ്ക്കാമോ? മുരളി നായരാണ് അരിമ്പാറയുടെ സംവിധായകൻ. ഷൂട്ടിങ് നടന്നത് ചമ്രവട്ടത്ത് ആയിരുന്നു. ഞാനന്ന് നാടകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ്. പടം ഷൂട്ടിന് വിളിച്ച ദിവസം എനിക്ക് ഇവിടെ ഒരു നാടകവുമുണ്ട്. അതുകൊണ്ട് നാടകം കഴിഞ്ഞ ശേഷം രാത്രിയിലാണ് ഷൂട്ടിംഗിന് പോയത്. ഇന്നത്തെ പോലെ വാഹന സൗകര്യവും അന്നില്ല. ആദ്യകാല സ്പോട് ഡബ്ബിംഗ് ചിത്രമാണത്. സെറ്റിൽ ചെന്നപ്പോഴാണ് സ്പോട് ഡബ്ബിങ് ആണ് നടക്കാനിരിക്കുന്നത് എന്നറിയുന്നതുപോലും. അതിനായി വളരെയേറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. പക്ഷെ നല്ല വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷമാണ് പ്രധാനം. ഇനി കുറച്ചു സീരിയസ് വേഷങ്ങൾ കൂടി കൈകാര്യം ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. കോവിഡ് സിനിമാ ജീവിതത്തെ എങ്ങനെ ബാധിച്ചു? ആദ്യമൊക്കെ എല്ലാവരേയും പോലെ ഞാനും ഒന്നു ഭയന്നു. പിന്നീട് അത് മാറി. രാവിലെ ആറു മണിക്ക് സെറ്റിലേക്ക് പോയാൽ രാത്രി 11:00 മണി വരെയൊക്കെ അവിടെ ചെലവഴിക്കേണ്ടതായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടവേളകളും ലഭിക്കുന്നുണ്ട്, അവയെല്ലാം രസകരവുമാണ്. ഷൂട്ടിംഗ് ഇടവേളകളിൽ ഉണ്ടാകാറുള്ള സൗഹൃദസംഭാഷണങ്ങളിലൂടെ കോവിഡ് എന്ന ഈ മഹാമാരിയെ മറക്കാൻ പഠിച്ചു. തമാശകൾ പറയാനിഷ്ടമായത് കൊണ്ടും എന്റെ രീതികൾ ഇങ്ങനെ ആയതുകൊണ്ടുമൊക്കെ പോകുന്നിടത്ത് എല്ലാം ഞാനൊരു തമാശക്കാരൻ ആകുകയാണ്. അല്പം വിശ്രമിക്കാം എന്നു കരുതി ഞാൻ മാറി ഇരിക്കുകയാണെങ്കിൽ പോലും എന്നെ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ പലരും വിളിപ്പിക്കുകയും അടുത്തിരുത്തി കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും. പൊതുവേ ഫൈറ്റ് സീനുകളിൽ കാണാറില്ലല്ലോ ? എനിക്ക് എന്റെ ശരീരഘടനയെപ്പറ്റി ബോധ്യം ഉള്ളതുകൊണ്ട് (ചിരിക്കുന്നു) സംവിധായകരോട് ഫൈറ്റിൽ നിന്നും ഒഴിവാക്കണമെന്നു പറയാറുണ്ട്. തുടക്കകാലം മുതൽ തന്നെ സംഘട്ടന രംഗങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ മനപ്പൂർവം ശ്രമിച്ചിരുന്നു. അവസരങ്ങൾ കുറയുന്നുണ്ടോ..? ഞങ്ങളെപ്പോലുള്ള ചെറിയ കലാകാരന്മാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണെന്നു വച്ചാൽ പല്ലുവേദന, ചെവിവേദന പോലെയുള്ള അസുഖങ്ങൾ പോലും അവസരം കുറയ്ക്കുന്നുവെന്നതാണ്. ഇതേപോലെയുള്ള നിസ്സാര കാരണങ്ങൾ കൊണ്ട് ആശുപത്രിയിൽ അഡ്മിറ്റായാൽ പോലും അതിനെ പർവതീകരിച്ച് ഗുരുതരമായ രോഗങ്ങൾ കൊണ്ട് മല്ലിടുന്നു എന്ന തരത്തിൽ വാർത്തകൾ വരികയും അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അത് കൊണ്ടു തന്നെയിപ്പോൾ ഇക്കാര്യങ്ങൾ പുറമേ പറയാൻ സിനിമ ഉപജീവനമാർഗ്ഗമാക്കിയ പലരും മടിക്കുന്നുമുണ്ട്. ഇടയ്ക്ക് ഒന്നു മാറി നിന്നു. ആറാട്ടിലൂടെയാണ് വീണ്ടും തിരിച്ചു വരവ് ഒരുങ്ങിയത്. അതേപ്പറ്റി? സംവിധായകനായ ബി ഉണ്ണികൃഷ്ണൻ സാർ ആണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഞാൻ ചെയ്ത വേഷങ്ങൾ കണ്ടതുകൊണ്ടാവാം വളരെ കാലങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരു വേഷം ചെയ്യണമെന്ന് എന്നോട് പറഞ്ഞിരുന്നു. അത് നീണ്ടുപോയി. ഇപ്പോൾ സാഹചര്യങ്ങളനുകൂലമായപ്പോൾ ആറാട്ടിൽ ഞാനും ഒരു ഭാഗമായി. അതിൽ സന്തോഷമുണ്ട്. കാരണം ആറാട്ട് പോലെ ഒരു ചിത്രത്തിലാണ് അഭിനയിക്കാൻ സാധിച്ചത്. സത്യത്തിൽ ഈ കെട്ട കാലത്ത് അത് വലിയൊരു അനുഗ്രഹമായിരുന്നു. ലാൽ എന്ന മോഹൻലാൽ നമ്മുടെ മുന്നിൽ മോഹൻലാൽ എന്നു പറയുന്നത് ഒരു സൂപ്പർസ്റ്റാറാണ്. പക്ഷേ അദ്ദേഹം സെറ്റിൽ എത്തിക്കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റുകളോട് പോലും ചേർന്നുനിൽക്കുന്ന ഒരു സാധാരണ വ്യക്തിയാണ്. ലാലുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ്. മുതിർന്നപ്പോൾ ലാൽ സിനിമയിലും ഞാൻ നാടകത്തിലും സജീവമായി. തിരക്കുകൾ മൂലം വർഷങ്ങൾക്ക് ശേഷം 'പക്ഷേ' സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ലാലിനെ കാണുന്നത്. നാടകം കഴിഞ്ഞു ഞാൻ ലൊക്കേഷനിലെത്തിയപ്പോഴേക്കും ലാൽ ഷൂട്ട് കഴിഞ്ഞ് കാരവാനിലേക്ക് പോയിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ പെരുമാറ്റമാണ് ലാലിൽ നിന്നും കിട്ടിയത്. വർഷങ്ങളായി കണ്ടു പിരിഞ്ഞിട്ടെന്ന ഭാവമേതുമില്ലാതെയാണ് ലാൽ എന്നോട് സംസാരിച്ചത്. പിന്നീട് 'ഗുരു' സിനിമയിലാണ് ഞങ്ങൾ ഒരുമിച്ചഭിനയിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ. ഇതുവരെയുള്ള ചിത്രങ്ങൾ പോലെയായിരുന്നില്ല ആറാട്ട്. ഇത്രയധികം ദിവസങ്ങൾ ലാലിനൊപ്പം അഭിനയിക്കാനും ഇടപെടാനും സാധിച്ചത് നല്ലൊരു അനുഭവമായിരുന്നു. 'ഗുരു' വിൽ പോലും ഏകദേശം 40 ദിവസ ഷെഡ്യൂൾ ആണെങ്കിൽ ആറാട്ടിൽ അത് എൺപത്തിയഞ്ചിൽ അധികം ദിവസങ്ങളാണ്. മിക്കതും ലാലുമായുള്ള കോമ്പിനേഷൻ സീനുകളുമായിരുന്നു. പുതിയ സിനിമകൾ വാശി റിലീസ് ചെയ്തു.പുറമെ നവാഗത സംവിധായകരുടെ മൂന്ന് ചിത്രങ്ങൾ റീലീസിനൊരുങ്ങുന്നു. ആറാട്ട് റിലീസ് ആയതുകൊണ്ട് അത് കാണുകയും പ്രതികരണം പറയുവാനുമായി നിരവധി പേർ വിളിച്ചു. വരാനിരിക്കുന്ന പുതിയ ചിത്രങ്ങളിലും അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |