കൊച്ചി: മഴക്കാലത്ത് കിലോമീറ്ററുകളോളം വെള്ളപ്പൊക്കമുണ്ടാക്കാൻ ശേഷിയുള്ളതെന്ന് കരുതുന്ന വടുതലയിലെ ബണ്ടിന്റെ അവസ്ഥ അതിഭീകരമെന്ന് വേലിയിറക്ക സമയത്തെ ചിത്രങ്ങൾ തെളിയിക്കുന്നു. റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള ബണ്ടിൽ 18 തൂണുകൾക്കിടയിലായി അടിഞ്ഞ എക്കലും ചെളിയും കോൺക്രീറ്റ്- ഇരുമ്പ് അവശിഷ്ടങ്ങളും അക്ഷരാർത്ഥത്തിൽ കായലിന് പ്രതിബന്ധമാണ്. വഞ്ചിക്ക് പോലും കടന്ന് പോകാനാകില്ല.
കായലിന് ഒത്തനടുക്ക് ബണ്ടുമൂലം വിശാലമായ മണൽതിട്ടയും രൂപപ്പെട്ടു. 2009-10ൽ പാലംപണി തീർന്നയുടൻ പൊളിച്ച് നീക്കേണ്ടതായിരുന്നു ബണ്ട്. 2018ലെ പ്രളയം ഭീകരമാകാൻ ബണ്ടും കാരണമായിട്ടുണ്ടെന്ന് വ്യക്തം. 12വർഷത്തെ എക്കലും ചെളിയുമാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്. 25 ലക്ഷം ഘനമീറ്റർ ചെളി ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്.
ഉന്നതതലസമിതി പരിശോധന 23ന്
ബണ്ട് പൊളിക്കൽ നടപടികൾക്ക് വേഗംകൂട്ടാൻ ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച ഉന്നതലസമിതി 23ന് ഉച്ചയ്ക്ക് മൂന്നിന് സ്ഥലപരിശോധന നടത്തും. നാളെ നിശ്ചയിച്ച പരിശോധന 23ലേക്ക് മാറ്റുകയായിരുന്നു.
ജലവിഭവ സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ, കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ.സൗപ്രഭ. കൊച്ചി പോർട്ട് ട്രസ്റ്റ് പ്രതിനിധി, റെയിൽ വികാസ് നിഗം (ആർ.വി.എൻ.എൽ) ജോയിന്റ് ജനറൽ മാനേജർ ജി.കേശവചന്ദ്രൻ, അഫ്കോൺസ് കമ്പനി പ്രതിനിധി എം.കെ.അജയകുമാർ സമിതിയിലുള്ളത്.
തെളിവുമായി സ്വാസ്
വേലിയേറ്റ സമയത്താണ് ഉന്നതലസമിതിയുടെ പരിശോധന. ഈ സമയത്ത് ബണ്ട് മൂലമുള്ള ഭീകരാവസ്ഥ മനസിലാക്കാനാകില്ലെന്ന് പ്രശ്‌നത്തിൽ സജീവ ഇടപെടൽ നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്‌ഷൻ അലയൻസ് സൊസൈറ്റി വ്യക്തമാക്കുന്നു. വേലിയിറക്ക സമയത്തെ ചത്രങ്ങൾ ഉൾപ്പെടെ പ്രശ്‌നത്തിന്റെ നാൾവഴികളും പ്രദേശവാസികളുടെ ആവശ്യങ്ങളുമടങ്ങിയ തെളിവ് സ്വാസ് ഉന്നതതല സമിതിക്ക് കൈമാറി.
അഫ്‌കോൺസ് വാദം ആവർത്തിക്കും
സമിതി പരിശോധന 23നാണെങ്കിലും അഫ്‌കോൺസ് പ്രതിനിധി എം.കെ.അജയകുമാർ ഇന്ന് സ്ഥലം സന്ദർശിച്ചേക്കും. ബണ്ട് നീക്കാൻ കോടതി ആവശ്യപ്പെട്ട സമയത്ത് അത് 2010ൽ തന്നെ നീക്കിയിരുന്നുവെന്നും അതിനാലാണ് പെർഫോമൻസ് സർട്ടിഫിക്കറ്റും നിർമ്മാണത്തുകയും ലഭിച്ചതെന്നുമാണ് അഫ്‌കോൺസ് അറിയിച്ചിരുന്നത്. അതേ നിലപാട് ഇത്തവണയും അവർ ആവർത്തിക്കും.
കരാർപ്രകാരം ഭാവിയിൽ ഇവിടെ തടസം നേരിട്ടാൽ നീക്കാൻ കരാറുകാർക്ക് ബാദ്ധ്യതയുണ്ട്. അഫ്‌കോൺസിനും ആർ.വി.എൻ.എല്ലിനും ഉത്തരവാദിത്തത്തിൽ നിന്നൊഴിയാനാവില്ല.
ബാധിക്കുന്ന പ്രദേശങ്ങൾ
കുറുങ്കോട്ട ദ്വീപ് : 65 കുടുംബങ്ങൾ
താന്തോന്നിത്തുരുത്ത് : 45 കുടുംബങ്ങൾ
മുളവുകാട്
ഡി കൊച്ചി ദ്വീപ്
പൈനടി ദ്വീപ്
ഡോൺബോസ്‌കോ
ടി.കെ.സി റോഡ്
50 കി.മീ
ബണ്ട് പൊളിച്ചില്ലെങ്കിൽ- 50കിലോമീറ്ററിൽ വെള്ളപ്പൊക്കം (ജലസേചന വകുപ്പ് റിപ്പോർട്ട്)
ബണ്ട് മൂലം വടുത റെയിൽവേ മേൽപ്പാലത്തിൽ തൂണുകൾക്കടിയിൽ എക്കലും ചെളിയും കോൺക്രീറ്റ്- ഇരുമ്പ് അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |