@ കോർപ്പറേഷൻ സെക്രട്ടറിയുടെ മൊഴിയെടുത്തു
@ ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുക്കും
@ 2019 തൊട്ടുള്ള അനുമതികൾ പരിശോധിക്കും
കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ അന്വേഷണം മൂന്ന് തലത്തിൽ. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഫറോക്ക് അസി.കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സെക്രട്ടറിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. സാങ്കേതിക തിരിമറി നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഈയാഴ്ച പൂർത്തിയാകും. സഞ്ചയ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് ഐ.കെ.എമ്മിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഓഫീസിലെ കമ്പ്യൂട്ടറുകളിൽ നിന്ന് തന്നയാണോ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതെന്ന പരിശോധനയാണ് ഐ.കെ.എം നടത്തുന്നത്. തട്ടിപ്പിന്റെ വ്യാപ്തി അറിയുന്നതിനായി കോർപ്പറേഷനിലെ എൻജിനീയറിംഗ് വിഭാഗം അടുത്തിടെ കെട്ടിട നമ്പറും നിർമാണ അനുമതിയും നൽകിയ കെട്ടിടങ്ങൾ പരിശോധിക്കും. 2019 മുതൽ അനുമതി ലഭിച്ച കെട്ടിടങ്ങളാണ് പരിശോധിക്കുക. അതേസമയം മേയർ ഡോ. ബീന ഫിലിപ്പുമായി ജീവനക്കാരുടെ സംഘടന നടത്തിയ ചർച്ച പരാജയപ്പെട്ടു. സസ്പെൻഷൻ പിൻവലിക്കാതെ പ്രതിഷേധ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ ഇന്ന് ഉച്ചവരെ കൂട്ട അവധി എടുക്കും. കോർപ്പറേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം, കൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ, ശുചീകരണ വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാർ ജോലിക്ക് ഹാജരാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. മർച്ചന്റ് ഹാളിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ തുടർ പ്രതിഷേധ പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കും. ഇന്ന് രാവിലെ 10ന് കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് മുമ്പിൽ യു.ഡി.എഫ് കൗൺസിലർമാർ നിൽപ്പ് സമരം നടത്തും.
കമ്മിഷണറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ടൗൺ പൊലീസെടുത്ത കേസ് ഫറോക്ക് അസി.കമ്മിഷണർക്ക് കൈമാറുകയായിരുന്നു. കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിർണയ വിവരങ്ങൾ എൻട്രി ചെയ്ത് സൂക്ഷിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ'യിൽ ജീവനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്താണ് മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കൽ, തിരുത്തിയാട് വാർഡുകളിലെ ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ അനുവദിച്ചിരിക്കുന്നത്. കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ഡിജിറ്റൽ സിഗ്‌നേച്ചർ ചെയ്ത് നികുതി സ്വീകരിച്ചതായും കണ്ടെത്തിയിരുന്നു.
ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ , കോഴിക്കോട് ഓഫീസ് സൂപ്രണ്ട് , റവന്യൂ ഇൻസ്‌പെക്ടർ എന്നിവരെ കോർപ്പറേഷൻ സെക്രട്ടറി സസ്‌പെൻഡ് ചെയ്തിരുന്നു. ലോഗിൻ ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണിച്ച് ഏഴുമാസം മുമ്പ് പരാതി നൽകിയ ജീവനക്കാരും സസ്‌പെൻഷനിലായവരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |