കൊച്ചി: ഗവേഷക വിദ്യാർത്ഥികളെക്കൊണ്ട് ക്ളാസെടുപ്പിക്കാൻ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തീരുമാനിച്ചു. കാലടിയിലെ ആസ്ഥാനത്തും വിവിധ കേന്ദ്രങ്ങളിലും ഗവേഷകർ പഠിപ്പിക്കും. യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടിയെന്ന് സർവകലാശാല പറയുമ്പോൾ ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കമാണെന്ന ആരോപണം ശക്തമായി.
ടീച്ചിംഗ് അസിസ്റ്റന്റ് എന്ന പേരിൽ ഗവേഷക വിദ്യാർത്ഥികളെ അദ്ധ്യാപനത്തിന് നിയമിക്കാൻ ഈ മാസം 8ന് ചേർന്ന വകുപ്പു തലവന്മാരുടെ യോഗമാണ് തീരുമാനിച്ചത്. ആഴ്ചയിൽ അഞ്ചു മണിക്കൂർ ഗവേഷകരെ വിനിയോഗിക്കാനാണ് തീരുമാനം.
യു.ജി.സിയുടെ ജൂനിയർ റിസർച്ച് ഫെലോ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. അദ്ധ്യാപനം, മൂല്യനിർണയം, പരീക്ഷാനടത്തിപ്പ്, ലബോറട്ടറി, ഫീൽഡ് പ്രവർത്തനങ്ങളുടെ മേൽനോട്ടം, സെമിനാർ, സിമ്പോസിയം എന്നിവയ്ക്ക് ഗവേഷകരെയും വിനിയോഗിക്കാൻ അനുമതിയുണ്ട്. ആഴ്ചയിൽ പരമാവധി 10 മണിക്കൂർ ഇവരെ ഉപയോഗിക്കാമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ബഹുഭൂരിപക്ഷം
ഗസ്റ്റ് അദ്ധ്യാപകർ
സർവകലാശാലയിലെ അദ്ധ്യാപകരിൽ 75 ശതമാനവും ഗസ്റ്റ് ലക്ചറർമാരാണ്. 240 ഗസ്റ്റ് ലക്ചറർമാരുണ്ടായിരുന്നത് 180 ആയി കുറച്ചിരുന്നു. നെറ്റും ഡോക്ടറേറ്റും നേടിയ 20 വർഷമായി ജോലി ചെയ്യുന്ന ഗസ്റ്റ് അദ്ധ്യാപകരുൾപ്പെടെ പിരിച്ചുവിടൽ ഭീതിയിലാണെന്ന് ഗസ്റ്റ് അദ്ധ്യാപകർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗവേഷകരെ അദ്ധ്യാപനത്തിനും മൂല്യനിർണയത്തിനും നിയോഗിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക. തൊഴിലില്ലായ്‌മ രൂക്ഷമായ സാഹചര്യത്തിൽ ഉന്നത യോഗ്യതകൾ നേടിയവർ താത്കാലിക നിയമനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഗവേഷകർക്ക് അവസരം നൽകുമ്പോൾ പരിചയസമ്പന്നർ ഒഴിവാക്കപ്പെടുമെന്നാണ് ആശങ്ക.
ഗസ്റ്റ് അദ്ധ്യാപകർ
മാർച്ച് നടത്തി
ഗവേഷകരെ അദ്ധ്യാപകരാക്കി ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലക്‌ച്ചേഴ്‌സ് അസോസിയേഷൻ സർവകലാശാല ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തി. പ്രൊഫ. കുസുമം ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്‌കൃത സർവകലാശാല കൺവീനർ ഡോ.കെ.എൻ. ലീല അദ്ധ്യക്ഷത വഹിച്ചു. സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ഹരികുമാർ, അസോസിയേഷൻ സംസ്ഥാന കൺവീനർമാരായ വിദ്യ ആർ. ശേഖർ, ഡോ. അലീന എസ്., ഡമോക്രാറ്റിക് റിസർച്ച് സ്‌കോളേഴ്‌സ് ഓർഗനൈസേഷൻ കൺവീനർ ലക്ഷ്മി ആർ., ഡോ. കവിത, ഡോ.എം.കെ. രമ എന്നിവർ പ്രസംഗിച്ചു. ഡോ. സന്ധ്യ, ഡോ. അനുപമ, ഡോ. മിഥുൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |