പോത്തൻകോട്: പോത്തൻകോട്ടെ പൊലീസിന് വാഹനമില്ലാതായിട്ട് നാളുകളായി. ആകെയുണ്ടായിരുന്ന ഒരു ജീപ്പ് പ്രതിയെ പിടികൂടാനായി പോകവേ ബാലരാമപുരത്ത് വച്ച് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് പൂർണമായി തകരുകയും വാഹനത്തിൽ ഉണ്ടായിരുന്ന സി.ഐക്കും എസ്.ഐക്കും ഉൾപ്പെടെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ജീപ്പില്ലാതായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നടന്നാണ് പട്രോളിംഗിനും കേസന്വേഷണത്തിനും മറ്റും പോകുന്നത്.
നഗരത്തോട് ചേർന്ന പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ അവസ്ഥയാണിത്. രണ്ട് വാഹനങ്ങളാണ് സ്റ്റേഷനിൽ ഉള്ളത്. അതിൽ ഒരെണ്ണമാണ് ഇക്കഴിഞ്ഞ 12ന് പ്രതിയെ പിടിക്കാൻ പോകവേ അപകടത്തിൽപ്പെട്ടത്. രണ്ടാമത്തെ ജീപ്പ് പഴക്കം കാരണം എന്നും വർക്ക്ഷോപ്പിലാണ്. കൊലപാതകമടക്കം നിരവധി ഗുണ്ടാ ആക്രമണങ്ങളും മറ്റ് കുറ്റകൃതൃങ്ങളും നടക്കുന്ന പ്രദേശമാണ് പോത്തൻകോട് സ്റ്റേഷൻ പരിധി. ദേശീയപാതയും എം.സി റോഡും പരിധിയായി വരുന്ന സ്ഥലമായതിനാൽ റോഡിൽ അപകടങ്ങളുണ്ടായാൽ പെട്ടെന്ന് പൊലീസിന് എത്താനും കഴിയില്ല. രാത്രികാലങ്ങളിൽ പൊതുജനങ്ങൾ സഹായത്തിന് വിളിച്ചാൽ വാഹനമില്ലാത്തതിനാൽ പൊലീസ് സേവനം ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. മന്ത്രി ജി.ആർ. അനിലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് പോത്തൻകോട് പൊലീസ് സ്റ്റേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |