തിരുവനന്തപുരം:ഹൈടെക്ക് സ്‌കൂൾ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിനിടെ നഗരഹൃദയത്തിൽ ഒറ്റപ്പെട്ട് പേട്ട ഗവൺമെന്റ് എൽ.പി സ്‌കൂൾ. നൂറ്റിയമ്പത് വർഷത്തിലേറെ പഴക്കമുളള സ്‌കൂളിന്റെ അവസ്ഥ ശോചനീയമെന്നാണ് പ്രദേശവാസികളുടെയും രക്ഷാകർത്താക്കളുടെയും പരാതി. ഇതുമൂലം രക്ഷാകർത്താക്കൾ കുട്ടികളെ നഗരത്തിലെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നത് പതിവായിരിക്കുകയാണ്. എഴുപതോളം കുട്ടികൾ പഠിക്കുന്ന ഇവിടെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് കൂടുതലും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള യാതൊരു ആനുകൂല്യങ്ങളും സ്‌കൂളിന് ലഭ്യമായിട്ടില്ല. വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും സാധനസാമഗ്രികൾ വാങ്ങുന്നതിനും നഗരസഭയ്ക്ക് പലതവണ കത്ത് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലത്രെ.
തുടക്കത്തിൽ പണിത കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.പഴക്കം ചെന്ന കെട്ടിടം എലി,മരപ്പട്ടി,ഇഴജന്തുകൾ തുടങ്ങിയവയുടെ വിഹാര കേന്ദ്രമായി മാറി.ജീവികൾ കമ്പ്യൂട്ടർ ഉൾപ്പെടെയുളള വൈദ്യുത ഉപകരണങ്ങൾ നശിപ്പിക്കുന്നതും പതിവ് കാഴ്ച.സുരക്ഷിതമായ കമ്പ്യൂട്ടർ റൂമിനായെങ്കിലും പുതിയൊരു മുറി പണിയണമെന്ന് പലതവണ ആവശ്യമുയർന്നെങ്കിലും തിരിഞ്ഞുനോക്കാനുളള മനസ് അധികൃതർ കാണിച്ചിട്ടില്ല.
മഴക്കാലങ്ങളിൽ കുട്ടികൾക്ക് ടോയ്‌ലെറ്റിൽ മഴനനയാതെ പോകാനാകില്ല. പ്രധാന കെട്ടിടത്തിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ടോയ്‌ലെറ്റ് കൊച്ചുകുട്ടികൾക്കടക്കം ബുദ്ധിമുട്ടാണ്. റോഡരികിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിന് അടുത്തായി സ്‌കൂൾ സോണുകളിൽ വേഗത കുറയ്‌ക്കുന്നതിനായി സ്ഥാപിക്കേണ്ട ഒരു സൈൻ ബോർഡോ,സീബ്രാ വരയോ,ഹമ്പോ ഇല്ലെന്നതും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.കണ്ണമ്മൂല ഭാഗത്ത് നിന്നടക്കം ട്രാഫിക് സിഗ്നൽ മറികടന്ന് അമിതവേഗത്തിലാണ് വാഹനങ്ങൾ പലതും വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |