അമ്പലപ്പുഴ: വണ്ടാനം ഗവ.ദന്തൽ കോളേജിലെ ഒ.പി സമയത്തിൽ മാറ്റം വരുത്തി ജീവനക്കാരി പോസ്റ്റർ പതിച്ചത് വിവാദത്തിൽ. നിത്യേന നൂറു കണക്കിന് രോഗികളെത്തുന്ന ദന്തൽ കോളേജിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഒ. പി സമയം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററാണ് ജീവനക്കാരി സ്വന്തമായി തയ്യാറാക്കി ഒ. പി ബ്ലോക്കിന് സമീപം പതിച്ചത്.
രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഒ.പി പ്രവർത്തിക്കണമെന്ന ഡയറക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ രേഖാമൂലമുള്ള കർശനനിർദ്ദേശം നിലനിൽക്കേയാണ് ഒ .പി സമയത്തിൽ വ്യത്യാസം വരുത്തി പോസ്റ്റർ പതിച്ചത്. ഒ.പി പ്രവൃത്തി സമയം ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസവും രോഗികളും ഒപ്പമുള്ളവരും ബഹളം കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ഇവിടെ പോസ്റ്റർ പതിച്ചത്. എന്നാൽ കോളേജ് പ്രിൻസിപ്പലിന്റെയോ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേയോ ഒപ്പോ, സീലോ പോസ്റ്ററിൽ പതിച്ചിട്ടില്ല. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും അന്വഷിച്ച് റിപ്പോർട്ട് ചെയ്യാൻ സാർജന്റിന് നിർദ്ദേശം നൽകിയതായും കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പറഞ്ഞു. ട്രെയിനിംഗുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ കൊച്ചിയിലാണന്നും, ഇത്തരത്തിൽ പോസ്റ്റർ പതിക്കാൻ പ്രിൻസിപ്പൽ നിർദ്ദേശം നൽകിയതായി അറിവില്ലന്നും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |