കോഴിക്കോട്: ആവിക്കൽ മലിനജലസംസ്‌കരണപ്ലാന്റ് നിർമാണത്തിനായുള്ള സർവേ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സ്ഥലത്ത് സംഘർഷം. കൗൺസിലർമാരടക്കം സമക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സർവേയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തെടുർന്ന് മണിക്കൂറുകളോളം ബീച്ച് റോഡ് ഗതാഗതം സ്തംഭിച്ചു. കൗൺസിലർ സൗഫിയ അനീഷിടക്കമുള്ള സമരക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
വ്യാഴാഴ്ച രാവിലെ മുതൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഒൻപതരയോടെ നാട്ടുകാർ ആവിക്കൽ ഭാഗത്തേക്ക് പ്രകടനവുമായി എത്തി, റോഡിൽ കുത്തിയിരുന്നു. സ്ത്രീകളുൾപ്പെടെയുള്ളവർ തടിച്ചുകൂടി. പദ്ധതിയുമായി മുന്നോട്ടുപോകാൻ സമ്മിതിക്കില്ലെന്നും സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
ഈ സമയത്ത് എം.കെ.രാഘവൻ എം.പി. സ്ഥലത്തെത്തി. കളക്ടറുടെ നിർദേശപ്രകാരം നടത്തുന്ന സർവേ നിർത്തിവെയ്ക്കാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. തുടർന്ന് എം.പി, കളക്ടറുമായും മേയറുമായും ഫോണിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യു.ഡി.എഫ്. നേതാക്കളും സമരസമിതിയും ചേർന്ന് റോഡ് ഉപരോധിച്ചു.
പതിനൊന്നേടെ കൗൺസിലറെയും സമരക്കാരെയും അറസ്റ്റ് ചെയ്ത് നീക്കി. സമരസമിതി നേതാക്കളായ മുനീർ മരയ്ക്കാർ, എൻ.പി.ബഷീർ എന്നിവരെ രാവിലെ തന്നെ സമരപ്പന്തലിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
എം.കെ.രാഘവൻ എം.പിക്കുപുറമേ കൗൺസിലർമാരായ കെ.സി.ശോഭിത, കെ.പി.രാജേഷ് കുമാർ, നേതാക്കളായ പി.എം.നിയാസ്, ഷെറിൽ ബാബു,കെ.എം.അഭിജിത്ത്, എം.കെ.ഹംസ, ഇർഷാദ് പുതിയങ്ങാടി, എൻ.പി.ഉസ്മാൻ, നിസാർ തോപ്പയിൽ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തി. കോർപ്പറേഷന്റെ അനധികൃത കെട്ടിടനമ്പർ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആവിക്കലിൽ ഇപ്പോൾ നടത്തുന്ന സർവേയെന്ന് അവർ ആരോപിച്ചു.
വെള്ളിയാഴ്ച യു.ഡി.എഫ്. നേതാക്കളുടെയും സമരസമിതിക്കാരുടെയും യോഗം ചേരും. അതിന് ശേഷം മുന്നോട്ടുള്ള സമരം ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കുമെന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |