ആലപ്പുഴ: അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ഹൗസ് ബോട്ട് ജീവനക്കാർക്കുള്ള സുരക്ഷാ ക്ലാസുകൾ നടപ്പാക്കുന്നില്ല. കഴിഞ്ഞ മാസം ആലപ്പുഴ കളക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് ജീവനക്കാർക്ക് വേണ്ടി ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ക്ലാസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
30 ജീവനക്കാരുൾപ്പെടുന്ന വിവിധ ബാച്ചുകളായി പരിശീലനം നൽകാനായിരുന്നു തീരുമാനം. എന്നാൽ യോഗം ചേർന്ന് എല്ലാവരും പല വഴിക്ക് പിരിഞ്ഞുപോയതല്ലാതെ ക്ലാസ് നടപ്പായില്ല. ഇത് ആദ്യ സംഭവമല്ലെന്നാണ് ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായം. ക്ലാസ് നടത്താൻ ഫണ്ട് ഉൾപ്പടെ ലഭ്യമാണ്. ക്ലാസും പരിശീലനവും നടത്തുമെന്ന് എല്ലാ വർഷവും യോഗങ്ങൾ ചേർന്ന് പ്രഖ്യാപിക്കുമെങ്കിലും തുടർനടപടികൾ ഉണ്ടാകാറില്ലെന്ന് അവർ പറയുന്നു.
ഇതൊക്കെ എന്തിനാ!
ഭൂരിഭാഗം ഹൗസ് ബോട്ടുകളിലും സുരക്ഷാ ഉപകരണങ്ങൾ പ്രത്യേക മുറിയിൽ പൂട്ടിവച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ വ്യക്തമായത്. ഓരോ ഉപകരണവും ധരിക്കേണ്ടതെങ്ങനെയെന്ന് പോലും ജീവനക്കാരിൽ പലർക്കും അറിയില്ല. ഓരോ യാത്രയ്ക്ക് മുമ്പും, ബോട്ടിലെത്തിയ സഞ്ചാരികൾക്ക് സുരക്ഷാ ക്ലാസ് നൽകേണ്ടത് അനിവാര്യമാണ്. സുരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ടതിന്റെ ആവശ്യകതയും ധരിക്കേണ്ട രീതിയും വ്യക്തമാക്കി കൊടുക്കണം. യാത്രക്കാർക്ക് വ്യക്തമായി കാണാവുന്ന തരത്തിലും കൈയെത്തും ദൂരത്തും വേണം ഇവ ബോട്ടിൽ വച്ചിരിക്കേണ്ടത്. ബോട്ട് ഓടിക്കുന്നയാൾ, സഹായി, പാചകക്കാരൻ അടക്കം എല്ലാ ജീവനക്കാർക്കും കൃത്യമായ ക്ലാസ് നൽകേണ്ടത് അനിവാര്യമാണ്.
ബ്രെത്ത് അനലൈസറെത്തി,
'വീശുകാർ" കുടുങ്ങി
അടുപ്പിച്ച് രണ്ട് ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ ജോലി സമയത്ത് മദ്യപിച്ച ആറ് ജീവനക്കാരെ പിടികൂടിയിരുന്നു. പരിശോധനയ്ക്ക് ആവശ്യമായ ബ്രെത്ത് അനലൈസർ എത്തിയതോടെയാണ് നടപടി ആരംഭിച്ചത്. കായലിൽ സവാരി നടത്തുന്ന ബോട്ടിൽ കയറി പരിശോധന നടത്തുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ, സർവ്വീസ് അവസാനിപ്പിച്ച കരയ്ക്കടുക്കുന്ന ബോട്ടുകളിലെ ജീവനക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചത്. ആദ്യ ദിവസം പരിശോധന ആരംഭിച്ച വിവരം അറിഞ്ഞതോടെ മദ്യപിച്ച ജീവനക്കാർ പല വഴിക്ക് പിരിഞ്ഞു. തൊട്ടടുത്ത ദിവസം ജീവനക്കാർ ജാഗ്രത പുലർത്തിയതിനാൽ രണ്ട് പേരെ മാത്രമാണ് പിടികൂടാനായത്. ഇനി മുതൽ 'സർപ്രൈസ്' പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.
ക്ലാസ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയെന്നാണ് മനസിലാക്കുന്നത്. അടുത്ത് തന്നെ ക്ലാസ് നടത്തിയേക്കും
-എബ്രഹാം.വി.കുര്യാക്കോസ്, പോർട്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |