ആലപ്പുഴ: ചമ്പക്കുളത്തെ പമ്പയാറ്റിൽ അറങ്ങേറുന്ന രാജപ്രമുഖൻ ട്രോഫിക്കായുള്ള മത്സരവള്ളം കളിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബോട്ട് ക്ളബുകൾ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. നെഹ്രു ട്രോഫിയുടെ ട്രയൽ മത്സരമായി കാണുന്നതിനാൽ മത്സരബുദ്ധിയോടെയാണ് ഓരോ ബോട്ട്ക്ളബുകളും ചുണ്ടൻവള്ളങ്ങളെ മത്സരത്തിൽ അണിനിരത്തുന്നത്. ജൂലായ് 12നാണ് ചമ്പക്കുളം വള്ളംകളി.
ആദ്യഘട്ടത്തിൽ കരയിലുള്ള പരിശീലനം രണ്ടാഴ്ച മുമ്പ് ആരംഭിച്ചു. ഇപ്പോൾ ചെറുവള്ളങ്ങളിലുള്ള പരിശീലനമാണ് ഓരോ ബോട്ട്ക്ളബും ആരംഭിച്ചിട്ടുള്ളത്. മത്സരത്തോടെ അടുത്തുള്ള അഞ്ച് ദിവസമായിരിക്കും ചുണ്ടനുകളിൽ മത്സരം നടത്തുക. ഭൂരിഭാഗം വള്ളങ്ങളും ജൂലായ് അഞ്ചാം തീയതിക്കുമുമ്പായി നീറ്റിലിറക്കും. ചുണ്ടൻ വള്ള സമിതികളുമായി ബോട്ട്ക്ളബുകൾ ധാരണയിലെത്തിയില്ലെങ്കിലും മത്സര തുഴച്ചിലിനുള്ള പരിശീലനത്തിന്റെ ഓരോ ഘട്ടവും ചിട്ടയായി ആരംഭിച്ചു. മുൻകാലങ്ങളിൽ വിജയിച്ചില്ലെങ്കിലും ബോണസ് ലഭിക്കുമായിരുന്നുവെങ്കിൽ ഇപ്പോൾ സ്ഥിതി മാറി.
വിജയിക്കുന്നവർക്ക് സഹായം ലഭിക്കുകയുള്ളൂവെന്നതിനാൽ ബോട്ട് ക്ളബ്ബുകൾ എങ്ങനെയും ജയിക്കുക എന്ന ലക്ഷ്യത്തിൽ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങുകയാണ്. ഐ.പി.എൽ മാതൃകയിലാണ് ഇപ്പോൾ തുഴച്ചിൽക്കാരെ കണ്ടെത്തുന്നതിന് സെലക്ഷൻ നടത്തുന്നത്. നാവിക സേനാ അംഗങ്ങൾ, പൊലീസ്, അന്യസംസ്ഥാനത്തെ തുഴച്ചിൽക്കാർ എന്നിവരെ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബോട്ട്ക്ളബ്ബുകൾ. നെഹ്രുട്രോഫിയിൽ തുടങ്ങി കൊല്ലത്ത് അഷ്ടമുടിക്കായലിൽ സമാപിക്കുന്ന പ്രസിഡൻസ്യൽ ട്രോഫി വരെയുള്ള 12മത്സരങ്ങളിൽ ഉയർന്ന പോയിന്റ് നിലവാരത്തിൽ എത്തുകയാണ് ബോട്ട്ക്ളബ്ബുകളുടെ ലക്ഷ്യം.
# ചർച്ച തുടരുന്നു
പരിശീലനം ആരംഭിച്ചെങ്കിലും ബോട്ട്ക്ളബുകൾ ചുണ്ടൻ വള്ള സമിതികളുമായി അന്തിമ ധാരണയിൽ എത്തിയിട്ടില്ല. 25 ചുണ്ടൻ വള്ളങ്ങളുള്ളതിൽ 10 ചുണ്ടൻ വള്ളങ്ങളാണ് വിവിധ ബോട്ട്ക്ളബ്ബുകളുമായി ഇപ്പോൾ ധാരണയിൽ എത്തിയിട്ടുള്ളത്. വള്ളത്തിന്റെ വാടക, പരിശീലന കാര്യങ്ങൾ എന്നിവയുമായി ബന്ധപെട്ട ചർച്ചകളാണ് നടക്കുന്നത്. മൂന്ന് നാല് ദിവസത്തിനുള്ളിൽ കൂടുതൽ ബോട്ട് ക്ളബ്ബുകൾ ചുണ്ടൻ വള്ള സമിതികളുമായി ധാരണയിലെത്തും. പള്ളാത്തുരുത്തി ബോട്ട് ക്ള്ബ് കാരിച്ചാൽ ചുണ്ടനിലും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പൊലീസ് ബോട്ട് ക്ളബ്ബ് നടുഭാഗം ചുണ്ടൻ വള്ള സമിതികളുമായി നേരത്തെ തന്നെ ധാരണയായിരുന്നു. ചമ്പക്കുളം വള്ളംകളിക്കുള്ള 12ദിവസത്തെ പരിശീലനവും നെഹ്രുട്രോഫി മത്സരത്തിന് 45ദിവസത്തെ പരിശീലനവുമാണ് സാധാരണ നടക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പൊലീസ് ബോട്ട് ക്ളബ്, പള്ളാത്തുരുത്തി ബോട്ട്ക്ളബ്, കൈനകരി യു.ബി.സി തുടങ്ങിയ ബോട്ട് ക്ളബുകൾ പരിശീലനത്തിൽ സജീവമായി കഴിഞ്ഞു. കാരിച്ചാൽ ബോട്ട് ക്ളബാണ് ചമ്പക്കുളം മത്സരത്തിൽ കാരിച്ചാൽ ചുണ്ടനിൽ തുഴയെറിയുന്നത്.
...........................................
"2018ന് ശേഷം സർക്കാർ ചുണ്ടൻ വള്ളങ്ങളുടെ വാർഷിക അറ്റകുറ്റപണിക്കായി നൽകിയിരുന്ന 44,000 രൂപയുടെ ഗ്രാന്റ് നൽകാത്തത് ചുണ്ടൻ വള്ള സമിതികളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നു. മത്സരം നടന്നില്ലെങ്കിലും അറ്റകുറ്റപണി നടത്തി മീൻ എണ്ണ പുരട്ടുന്നതിൽ വീഴ്ച്ചവരുത്താനാകില്ല. സി.ബി.എൽ വന്നതോടെ സ്പോൺസർമാരെ എല്ലാ വള്ളങ്ങൾക്കും കിട്ടാതായായതും പ്രതിസന്ധിയുണ്ടാക്കുന്നു.
എസ്.ജയകുമാർ, ചുണ്ടൻവള്ള സമിതി, കാരിച്ചാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |