കണ്ണൂർ: നിയമം മൂലം നിരോധിച്ചിട്ടും പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾ കണ്ണൂരിലെ വിപണിയിൽ സുലഭം. കോർപറേഷന്റെ ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഡിസ്പോസിബിൾ ഗ്ലാസ്,സ്ട്രോ,പാഴ്സലിനായി ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവ ഇന്നലെയും പിടിച്ചെടുത്തു. ജില്ലയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും തട്ടുകടകളിൽ നിന്നും മുപ്പത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളിലാണ് ഇപ്പോഴും ചൂടുള്ള ഭക്ഷ്യവസ്തുക്കൾ നൽകുന്നത്.
2020 ജനുവരി മുതലാണ് പ്ലാസ്റ്റിക് നിരോധന നിയമം നിലവിൽ വന്നത്. നിയമം ലംഘിച്ചാൽ പിഴയുമടയ്ക്കണം. എന്നാൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കമുള്ള ഉൽപന്നങ്ങൾ വിപണിയിൽ വീണ്ടും സജീവമാണ്.
കളക്ടർ, സബ് കളക്ടർ, തദ്ദേശ ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്റണ ബോർഡിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പിലാക്കാനുള്ള ചുമതല. ആദ്യ ഘട്ടത്തിലെ ഊർജ്ജിത പരിശോധനകൾക്ക് പിന്നീട് അയവുവന്നു. പേപ്പർ,തുണി സഞ്ചികളേക്കാൾ കൂടുതൽ ലാഭകരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളിലേക്ക് വ്യാപാരസ്ഥാപനങ്ങൾ പിന്നെയും മാറി. തുണി സഞ്ചികളുമായി കടയിൽ പോകുന്ന രീതി വീണ്ടും മാറി. ആദ്യഘട്ടത്തിൽ നിയമം ലംഘിച്ച കടകൾക്കെതിരെ പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കൃത്യമായ പരിശോധന നടക്കാത്ത അവസ്ഥയായി.
ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് സംഘമുണ്ട്
സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക്ക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് സംഘം രൂപീകരിച്ചത്.പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ എന്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കൂടിയാണിത്.കഴിഞ്ഞ 26 ന് പരിശോധന തുടങ്ങി.50,000 ന് മുകളിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
നിയമ ലംഘനം നടത്തിയ കടകൾക്ക് പതിനായിരം രൂപയാണ് തുടക്കത്തിൽ പിഴ ഈടാക്കിയത്.ആവർത്തിച്ചാൽ കാൽ ലക്ഷം പിഴ നൽകണം.വീണ്ടും ആവർത്തിച്ചാൽ അരലക്ഷം പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയുമാണ് നടപടി.അഞ്ച് സോണലുകളിലും അഞ്ച് ഡിവിഷനുകളിലുമായി പത്ത് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.ഒരു ഹെൽത്ത് ഇൻസ്പെക്ടറും ഒരു വനിതാ ജൂനിയർ ഇൻസ്പെക്ടറുമുണ്ടാകും.
നിരോധനം ഇവയ്ക്ക്
കാരി ബാഗ് (കനം നോക്കാതെ)
മേശ വിരിപ്പ്
കപ്പ്, പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്‌ട്റോ
നോൺ വൂവൺ ബാഗുകൾ
കൊടികൾ
കുടിവെള്ള പൗച്ചുകൾ
ബ്രാന്റഡല്ലാത്ത ജ്യൂസ് പാക്കറ്റുകൾ
500 മില്ലി ലിറ്ററിന് താഴെയുള്ള കുപ്പികൾ
പി.വി.സി ഫ്ലെക്‌സ് ഉത്പന്നങ്ങൾ
കർശനമാക്കി കേന്ദ്രം
പത്തൊൻപത് പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റേതാണ് ഉത്തരവ്. നിരോധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു.
മിഠായി സ്റ്റിക്, ഇയർ ബഡ്സ്, അലങ്കാരത്തിനുപയോഗിക്കുന്ന തെർമോക്കോൾ, പ്ലാസ്റ്റിക് ഗ്ലാസ് തുടങ്ങിയവയ്ക്കാണ് നിരോധനം. ഇവയുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കും നിരോധമുണ്ട്.
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിർമിക്കുന്നവർ, പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു നിർമാതാക്കൾ, വിൽപ്പനക്കാർ, ഇ കൊമേഴ്സ് കമ്പനികൾ എന്നിവർക്ക് നിരോധനം സംബന്ധിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അറിയിപ്പ് നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |