പത്തനംതിട്ട : ഇരുപത്തൊന്ന് തവണ സ്വർണ്ണം കടത്തിയ തട്ടിപ്പുകാരിയുടെ ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. യു.ഡി.എഫ്, സംഘപരിവാർ സംഘടനകളുടെ ദുഷ്പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫ് നടത്തിയ ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പുകാരി പറയുന്നത് കേട്ട് തല്ലുകൊള്ളേണ്ടവരായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറി. കേരളത്തിലെ കോൺഗ്രസിന്റെ നേതാവ് സോണിയ ഗാന്ധിയല്ല സ്വർണക്കടത്ത് തട്ടിപ്പുകാരിയാണ്. മാനസിക നില തകരാറിലായ ഒരാളെപ്പോലെയാണ് ഇപ്പോൾ കള്ളക്കടത്തുകാരി സംസാരിക്കുന്നത്. ഇത് മനസിലാക്കിയ പ്രതിപക്ഷ നേതാവും കൂട്ടാളികളും തൽക്കാലത്തേക്ക് നാടകത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറിയിരിക്കുകയാണിപ്പോഴെന്നും സ്വരാജ് പറഞ്ഞു.
നോക്കി നിൽക്കെ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി.
വാഴവെക്കാൻ ഉചിതമായ സ്ഥലമാണങ്കിലും വയനാടൻ സംഭവത്തെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തള്ളിപറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് ഒരു തകരാറും പറ്റിയില്ല എന്നത് ചാനൽ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ധീരജ് വധക്കേസ് പ്രതി കൊലയാളി മാത്രമല്ല കള്ളനുമാണ്.
കെ.എസ്.യു കള്ളക്കടത്തുകാരുടെയും കൊലപാതകികളുടെയും കൂടാരമായി മാറിയിട്ടും ഇത്തരം ആളുകളെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.
അബദ്ധങ്ങളുടെ പടുകുഴിയിലേക്ക് പ്രതിപക്ഷത്തെ തള്ളിയിടുന്നതിന് പിന്നിൽ ഒരു പങ്ക് മാദ്ധ്യമങ്ങൾക്കുമുണ്ട്. സർപ്പം പോലെ തെളിവുകൾ ഉയർന്നുവന്നപ്പോൾ ആണ് സോളാർ കേസിൽ ഇടതുപക്ഷം സമരം നടത്തിയത്. എന്നാൽ സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഒരു ആരോപണം പോലും പ്രതിപക്ഷത്തിനുപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഇടതു സർക്കാർ തുടരണമെന്നത് നാടിന്റെ ആഗ്രഹമാണെന്നും എം.സ്വരാജ് പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, എൽ.ഡി.എഫ് കൺവീനർ അലക്സ് കണ്ണമല, മാത്യു ടി. തോമസ് എം.എൽ.എ, ആർ.ഉണ്ണികൃഷ്ണ പിള്ള, കേരള കോൺഗ്രസി ബി ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |