തിരുവനന്തപുരം: കർണാടക പൊലീസിനെ വെട്ടിച്ച് തമ്പാനൂരിലെ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാൻ കർണാടകയിൽ നിന്ന് പുതിയ പൊലീസ് സംഘമെത്തി. വലിയതുറ സ്വദേശി വി. വിനോദിനെ (31) പിടികൂടാനായാണ് പുതിയ നാലംഗ സംഘം എത്തിയത്.
കഴിഞ്ഞ ദിവസമാണ് അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിൽ നിന്ന് കർണാടക പൊലീസിനെ കബളിപ്പിച്ച് ഇയാൾ ചാടിപ്പോയത്. ഇയാളെ കർണാടകയിൽ നിന്ന് തലസ്ഥാനത്ത് എത്തിച്ച അഞ്ചംഗ സംഘത്തിനെ കൂടാതെയാണ് പുതിയ സംഘവും എത്തിയത്.
ഇവർ തമ്പാനൂർ പൊലീസിന്റെ സഹായത്തോടെ ഇയാളുടെ ബന്ധു വീടുകളിലും പരിചയക്കാരുടെ വീടുകളിലും പരിശോധന നടത്തി. വിനോദ് ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഷാഡോ സംഘവും സ്‌പെഷ്യൽ ബ്രാഞ്ചും ഇയാൾക്കായി പ്രത്യേക തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം പൊലീസിനെ കബളിപ്പിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ട് 24 മണിക്കൂറിന് ശേഷവും പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 200 ഗ്രാം സ്വർണം മോഷ്ടിച്ച കേസിലാണ് വിനോദിനെ ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണം തിരുവനന്തപുരത്തെ ജുവലറിയിൽ വിറ്റെന്നു പറഞ്ഞതിനെ തുടർന്ന് തെളിവെടുപ്പിനായാണ് പൊലീസ് സംഘം വിനോദുമായി തലസ്ഥാനത്തെത്തിയത്. ഇതിനിടെയായിരുന്നു വിനോദ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |