കണ്ണൂർ: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഞായറാഴ്ചയും സർക്കാർ ഓഫീസുകൾ തുറന്നുപ്രവർത്തിച്ചു. ജില്ലാ കളക്ടറേറ്റിൽ മാത്രം 1500ലേറെ ഫയലുകൾ ഞായറാഴ്ച തീർപ്പാക്കി. കളക്ടർ മുതൽ താഴോട്ടുള്ള ജീവനക്കാർ ഓഫീസുകളിൽ പ്രവർത്തനനിരതരായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഓഫീസുകളും പ്രവർത്തിച്ചു. കളക്ടറേറ്റിൽ 80 ശതമാനത്തോളം ജീവനക്കാർ ഹാജരായി. തുറന്നുപ്രവർത്തിച്ച മയ്യിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ സന്ദർശിച്ച് ഫയൽ തീർപ്പാക്കലിന്റെ പുരോഗതി അവലോകനം ചെയ്തു. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും തുറന്ന് പ്രവർത്തിക്കുകയും 50 ശതമാനത്തിലധികം ജീവനക്കാർ ഓഫീസിൽ ഹാജരാകുകയും ചെയ്തു.
കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഏപ്രിലിൽ 32,000 ത്തോളം ഫയലുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുണ്ടായിരുന്നു. വകുപ്പിൽ നടത്തിയ ഫയൽ അദാലത്തിന്റെ ഭാഗമായും മുഖ്യമന്ത്രിയുടെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായും ഇത് 13,213 എണ്ണമായി കുറക്കാൻ കഴിഞ്ഞു. ഫയൽ തീർപ്പാക്കൽ യജ്ഞം അവസാനിക്കുന്ന സെപ്റ്റംബർ 30ന് മുമ്പ് തന്നെ അവശേഷിക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |