കാട്ടാക്കട: ജില്ലയിലെ പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന ഈറ്റത്തൊഴിലാളികൾ പട്ടിണിയിലേക്ക് കുപ്പുകുത്തുന്നു. തൊഴിലാളികൾക്ക് ഈറ്റ, തഴ, കാട്ടുവള്ളി തുടങ്ങിയ അസംസ്കൃത സാധനങ്ങൾ കിട്ടാതായതോടെയാണ് ഈ മേഖലയിലെ തൊഴിലാളികൾ ദുരിതത്തിലായത്. വന മേഖലകളിൽ നിന്നും ഈറ്റയും തഴയും ശേഖരിക്കാൻ വനം വകുപ്പ് അനുമതി നൽകാത്തതാണ് ഈ പരമ്പരാഗത തൊഴിലാളികൾക്ക് ദുരിതം സമ്മാനിക്കുന്നത്. മുൻ കാലങ്ങളിൽ വനമേഖലകളിൽ നിന്നും യഥേഷ്ടം വന വിഭവങ്ങൾ ശേഖരിച്ച് ഉത്പന്നങ്ങളാക്കി വിറ്റായിരുന്നു ഇത്തരക്കാരുടെ ജീവിതം. തുടർന്ന് വന നിയമങ്ങൾക്ക് മാറ്റം വന്നതോടെ വനത്തിൽ കയറുന്നതിന് പാസ് ഏർപ്പെടുത്തി. എടുക്കുന്ന പാസിന് മാത്രമേ ഈറ്റവെട്ടി പുറം ലോകത്ത് എത്തിക്കാൻ കഴിയൂ. എന്നാലിപ്പോൾ വനമേഖലകളിൽ നിന്നും പരമ്പരാഗത തൊഴിലാളികൾക്ക് ഈറ്റയും തഴയും വെട്ടാനുള്ള അനുമതി പാടെ നിഷേധിച്ചു.
ബാംബൂ കോർപ്പറേഷൻ വഴിയാണ് തൊഴിലാളികൾക്ക് ഈറ്റ വിതരണം നടത്തുന്നത്. എന്നാലിപ്പോൾ ഈറ്റ വിതരണം നടത്തിയിട്ട് ഒരു വർഷത്തോളമായി. കൊവിഡ് കാലമായതോടെ ഈ മേഖലയിലെ തൊഴിലാളികൾക്ക് പണിയില്ലാതായിട്ട് മൂന്ന് വർഷത്തോളമായി. തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ബാംബൂ കോർപ്പറേഷൻ ഈ കാലഘട്ടത്തിൽ യാതൊരു സാമ്പത്തിക സഹായവും ചെയ്തില്ല. ഇവരുടെ ജീവിത നിലവാരത്തെപ്പറ്റി അന്വേഷണം പോലും നടത്തിയില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു.
പനമ്പ് കിട്ടാനില്ല
ജില്ലയിൽ നാല് യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളാണുള്ളത്. ഈ കേന്ദ്രങ്ങളിലേക്കും കോർപ്പറേഷൻ യഥാസമയം ഈറ്റ വിതരണം നടത്തുന്നില്ല. വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ സെന്ററിൽ ഗ്രാമ പഞ്ചായത്തും ബാംബൂ കോർപ്പറേഷനും ചേർന്ന് പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടിയായെങ്കിലും വർഷം മൂന്ന് പിന്നിട്ടിട്ടും കെട്ടിടം നിർമ്മാണം മാത്രമില്ല.
പരിഹാരം വേണം
ഈറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ബോംബൂ കോർപ്പറേഷൻ രൂപീകരിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ബോർഡ് മെമ്പർമ്മാരായി ഈറ്റത്തൊഴിലുമായി ബന്ധപ്പെട്ടവരല്ല എത്തുന്നതെന്നാണ് പരാതി. ഇവർക്കാകട്ടെ പരമ്പരാഗതമായി ജോലിചെയ്യുന്ന ഈറ്റത്തൊഴിലാളികളുടെ ദുരിതങ്ങളെക്കുറിച്ച് അറിവുമില്ല. കാലാകാലങ്ങളിൽ എത്തുന്ന സർക്കാരുകൾ ഈറ്റമേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രശ്നത്തിന് പരിഹാരം കണാൻകഴിയണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |