പാലാ. എ.എസ്.പി.നിധിൻരാജ് ഐ.പി.എസിനും പാലായിൽ കസേര ഉറച്ചില്ല. ചുമതലയേറ്റ് 58ാം ദിവസം സ്ഥലംമാറ്റമായി. കുറെ നാളുകളായി പാലാ സബ് ഡിവിഷനിൽ ഡിവൈ.എസ്.പി.മാർ വാഴുന്നില്ല. നാല് വർഷത്തിനിടെ 12 പേരാണ് പാലായിൽ ജോലി ചെയ്തത്.
നിധിൻരാജിന് മുമ്പുണ്ടായിരുന്ന ഷാജുജോസിനെ എട്ടുമാസം കഴിഞ്ഞപ്പോൾ മാറ്റി. ഇതിനു പകരമാണ് നിധിൻരാജ് മെയ് 9 ന് ചുമതലയേറ്റത്. ഇപ്പോൾ നിധിൻരാജിനു പകരം കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥിക്കാണ് ഊഴം.
2018ന് ശേഷം പാലായിൽ ഒരു വർഷം തികച്ച് ഡിവൈ.എസ്.പിമാരാരും ഉറച്ചിരുന്നിട്ടില്ല. 2016ൽ ചുമതലയേറ്റ വി.ജി. വിനോദ്കുമാർ ആണ് രണ്ട് വർഷം തികച്ച അവസാനത്തെ ഡിവൈ.എസ്.പി.
ഗിരീഷ് പി.സാരഥി ഇതിനുമുമ്പും പാലായുടെ ചുമതല വഹിച്ചിട്ടുണ്ട്. ഷാജുമോൻ ജോസഫ്, ബിജുമോൻ, സുഭാഷ്, ബൈജുകുമാർ, സാജു വർഗീസ്, ഷാജു ജോസ്, നിധിൻരാജ് തുടങ്ങിയവരൊക്കെയാണ് പാലാ സബ് ഡിവിഷന്റെ ചുമതലക്കാരായത്. ഇതിൽ ഗിരീഷ് പി.സാരഥിയും ഷാജുമോൻ ജോസഫും പലതവണ ഡിവൈ.എസ്.പി.മാരായിരുന്നു.
മേലുദ്യോഗസ്ഥന്റെ തുടർച്ചയായുള്ള മാറ്റം പാലാ സബ്ഡിവിഷന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളാത്തതാണ് അടിക്കടിയുള്ള മാറ്റത്തിനു കാരണമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |