കണ്ണൂർ : കാർഷിക സർവ്വകലാശാലയിൽ അക്രഡിറ്റേഷൻ ഇല്ലാതായതിനും കോടിക്കണക്കിന് രൂപയുടെ വികസന ഗ്രാൻഡ് നഷ്ടമാകാനും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയുമില്ല. ഇൻ ചാർജ്ജ് ഭരണത്തിന്റെ തണലിൽ ഉത്തരവാദിത്വം മറന്ന ഉദ്യോഗസ്ഥരാണ് സ്ഥാപിതമായി 50 വർഷം പിന്നിട്ട സർവ്വകലാശാലയുടെ ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപെട്ട ഭരണ സമിതിയില്ലാത്തത് വിവിധ മേഖലകളിൽ വലിയ തിരിച്ചടിക്ക് കാരണമായെന്നാണ് ഒരു വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
കക്ഷിരാഷ്ട്രീയ സങ്കുചിതത്വം പുലർത്തുന്ന നേതൃത്വം വ്യാജ ബയോഡാറ്റ ആരോപണം നേരിടുന്ന വൈസ് ചാൻസലറുടെ ഏകാധിപത്യ പ്രവണതക്ക് കൂട്ടുനിന്നതോടെ ഡെലിഗേഷൻ ഓഫ് പവേർസ് അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നുവെന്നാണ് ആരോപണം. ഇത് ദൈനംദിന പ്രവർത്തനത്തിൽ വലിയ വീഴ്ചയ്ക്കിടയാക്കിയെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
കേരളത്തിന് അഭിമാനം; എന്നാൽ
1972 ൽ നിയമസഭ പാസാക്കിയ നിയമമനുസരിച്ച് സ്ഥാപിക്കപ്പെട്ട കാർഷിക സർവ്വകലാശാല കാർഷിക ഗവേഷണത്തിനും, വിജ്ഞാന വ്യാപന പ്രവർത്തനത്തിനും കാർഷികരംഗത്തെ മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. നെല്ലുൽപാദനം വർദ്ധിപ്പിച്ച ഗാലസ പദ്ധതി, വിവിധ പച്ചക്കറി, നാണ്യവിള, ഫലവർഗ്ഗങ്ങളിൽ അത്യുൽപാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വിത്തിനങ്ങൾ നടീൽ വസ്തുക്കൾ എന്നിവ ഇവിടെ ഉൽപാദിപ്പിക്കപ്പെട്ടിരുന്നു. ഇന്നും കേരളത്തിലെ പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്ന ഉമ, ജ്യോതി, മനുരത്‌ന നെല്ലിനങ്ങളും, കേരശ്രീ, കേരഗംഗ, തുടങ്ങിയ തെങ്ങിനങ്ങളും, കുരുമുളകിലെ പന്നിയൂർ ഇനങ്ങളും, എല്ലാ വീടുകളിലും നിലവിൽ ഉപയോഗിച്ചു വരുന്ന കേരമിത്ര പൊതിയന്ത്രവും അടക്കം അനവധി സംഭാവനകളാണ് കാർഷിക കേരളത്തിന് ഈ സ്ഥാപനം നൽകിയിട്ടുള്ളത്.
കേരളത്തിൽ കൃഷി ചെയ്യുന്ന വിളകളിൽ 350ൽ പരം ഇനങ്ങൾ സർവ്വകലാശാല ഉരുതിരിച്ചെടുത്തുണ്ട്. എന്നാൽ അടുത്ത കാലത്ത് ഈ സ്ഥാപനം യാതൊരു സംഭാവനയും നൽകുന്നില്ലെന്ന പൊതുവികാരം നില നിൽക്കുന്നുണ്ട്. കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള ഏറ്റവും വലിയ സ്ഥാപനമായിട്ടും സർവ്വകലാശാലയുടെ ഭൂവിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് നിലവിലില്ല.
സർവ്വകലാശാലയുടെ വിവിധ നയരൂപീകരണ സമിതികളിൽ നിന്ന് കർഷകരെയും ജനപ്രതിനിധികളെയും അകറ്റി നിർത്തുന്ന സമീപനമാണ് സർവ്വകലാശാല തുടരുന്നത്.സർവ്വകലാശാലയുടെ ആഭ്യന്തര വരുമാനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ഭൂവിനിയോഗം സംബന്ധിച്ച കാഴ്ചപ്പാട് രൂപപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാനും നടപടിയില്ല.
സി.വി.ഡെന്നി,ജനറൽ സെക്രട്ടറി,കാർഷിക സർവ്വകലാശാലാ എംപ്ളോയീസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |