ജൂൺ 24 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിക്ക് മരുന്ന് നൽകി.
ഒമ്പതേ കാൽ കോടി രൂപ മുടക്കിയാണ് മരുന്ന് എത്തിച്ചത്.
പാലക്കാട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ ) രോഗം ബാധിച്ച ഷൊർണൂർ സ്വദേശി ഗൗരി ലക്ഷ്മിക്ക് വേണ്ടി സുമനസുകൾ സ്നേഹം ചൊരിഞ്ഞപ്പോൾ ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയിൽ നിന്ന് നാട്ടിലെത്തി. ജൂൺ 24ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിക്ക് മരുന്ന് നൽകി. ഒമ്പതേ കാൽ കോടി രൂപ മുടക്കിയാണ് മരുന്ന് എത്തിച്ചത്. മരുന്ന് സ്വീകരിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ കുഞ്ഞു ഗൗരി ലോകത്തിന്റെ പ്രാർത്ഥനയിൽ സുഖമായിരിക്കുന്നു.
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെയാണ് ഗൗരിയും കുടുംബവും താമസിക്കുന്നത്. തുടർചികിത്സയ്ക്ക് ഇത് അത്യാവശ്യമാണ്. ഫിസിയോ തെറാപ്പി തന്നെയാണ് തുടർചികിത്സയിൽ പ്രധാനം. പിന്നെ അണുബാധ ഏൽക്കാതെ നോക്കണം.
16 കോടി ചെലവ് വരുന്ന മരുന്നാണ് കുട്ടിക്ക് നൽകിയത്. മരുന്ന് നൽകിയ അമേരിക്കൻ കമ്പനിക്ക് ഇനി രണ്ടേമുക്കാൽ കോടി രൂപ കൊടുക്കാനുണ്ട്. അത് മൂന്ന് വർഷം കൊണ്ട് കമ്പനിക്ക് നൽകണം.
പതിമൂന്നേ കാൽ കോടിയാണ് ആകെ പിരിഞ്ഞുകിട്ടിയത്. ഇനി തുടർചികിത്സയ്ക്ക് അടക്കം പണം ആവശ്യമുണ്ട്.
ആറ് മാസം കൊണ്ട് ഫലം കണ്ടു തുടങ്ങുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സമാന രോഗം ബാധിച്ച കുട്ടികൾക്ക് മരുന്ന് ഗുണം ചെയ്തതായി പറയുന്നു. ഇപ്പോൾ കുട്ടി ഒട്ടും നടക്കുന്നില്ല. ഒരുപരിധി വരെയെങ്കിലും മരുന്ന് ഗുണം ചെയ്താൽ അത് വലിയ ആശ്വാസമാകും.
ലിജു, ഗൗരി ലക്ഷ്മിയുടെ അച്ഛൻ
നാട് കൈകോർത്തത് വലിയ മാതൃക
എസ്.എം.എ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് വൻ തുക ആവശ്യമായി വരുന്നതാണ് മിക്ക കുടുംബങ്ങളെയും വലയ്ക്കുന്നത്. ഗൗരി ലക്ഷ്മിക്ക് വേണ്ടി നാട് ഒന്നാകെ കൈകോർത്തത് വലിയ മാതൃകയായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ ചികിത്സ കമ്മിറ്റി രൂപീകരിച്ചു. സ്കൂൾ വിദ്യാർത്ഥകൾ, ബസ് ജീവനക്കാർ തുടങ്ങി എം.എ യൂസഫ് അലി വരെ സഹായം നൽകി. ഗൗരി ലക്ഷമിക്ക് സഹായം കിട്ടിയതിൽ നിന്ന് മാതൃക ഉൾക്കൊണ്ട് സംസ്ഥാനത്തെ രോഗ ബാധിതരായ മറ്റ് കുട്ടികൾക്ക് വേണ്ടിയും ചികിത്സാകമ്മിറ്റികൾ രൂപംകൊണ്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |