തൃശൂർ : കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എം.എൽ.എമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മുരളി പെരുനെല്ലിയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. റോഡുകളുടെ പ്രശ്‌നം പരിഹരിക്കാൻ ഒരു ഐ.എ.എസ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം അവിടെ സന്ദർശിക്കുകയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ഉൾപ്പെടെ ചർച്ച നടത്തുകയും ചെയ്തു. ഇനിയുള്ള പ്രവൃത്തി കൃത്യമായ വർക്ക് ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ നടത്തുകയെന്നതാണ് ഉദ്ദേശിക്കുന്നത്. മഴക്കാല സീസണിൽ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ എന്തെങ്കിലും മുടക്കം വന്നാൽ കർശന നടപടികളിലേക്ക് നീങ്ങും. ജലവിഭവ മന്ത്രിയുടെ കൂടി മുൻകൈയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം നിരവധി ഗ്രാമീണ റോഡുകളും പഞ്ചായത്ത് റോഡുകളും പൊളിച്ചിട്ടെങ്കിലും ഇതുവരെയും ടാർ ചെയ്തിട്ടില്ല. കാലവർഷമായതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |