മാള : കൊവിഡ് മഹാമാരി മൂലം മുടങ്ങി രണ്ട് വർഷത്തിന് ശേഷം പുനരാരംഭിച്ച നാലമ്പല തീർത്ഥാടകരെ കാത്തിരിക്കുന്നത് വഴി നീളെ കുരുക്ക്. കൂടൽ മാണിക്യം ക്ഷേത്രത്തിൽ നിന്നും മൂഴിക്കുളം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കൊടുങ്ങല്ലൂർ- കൊടകര സംസ്ഥാനപാതയിൽ അഷ്ടമിച്ചിറ മുതൽ മാള വരെയുള്ള റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്.
തീർത്ഥാടന വാഹനങ്ങൾ ഭൂരിഭാഗവും കടന്നു പോകുന്നത് മാള ടൗൺ വഴിയാണ്. ഈ തീർത്ഥാടന സീസണിൽ, 300 ബസുകൾ വരെ മാള വഴി മൂഴിക്കുളത്തേക്കും, തിരിച്ച് മാള വഴി പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലേക്കും ദർശനത്തിനായി വരുമെന്നാണ് ദേവസ്വം ഭാരവാഹികളുടെയും കണക്ക് കൂട്ടൽ. അഷ്ടമിച്ചിറ മുതൽ മാളവരെ മൂന്ന് കിലോമീറ്ററിന് മുകളിൽ ദൂരത്തിലാണ് റോഡ് ഏറ്റവും മോശം. ഇതോടൊപ്പം ടൗണിലെത്തിയാൽ മാള പോസ്റ്റ് ഓഫീസ് റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.
ഇടുങ്ങിയ റോഡും പരിതാപകരമായ റോഡിന്റെ അവസ്ഥയും മൂലം പോസ്റ്റ് ഓഫീസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ഗതാഗത കുരുക്ക് പതിവാണ്. അരക്കിലോ മീറ്ററോളം ദൂരം പൊലീസ് സ്റ്റേഷൻ വരെയാണ് റോഡ് ഇടുങ്ങിയ നിലയിലുള്ളത്. ഇത്രയധികം നാലമ്പല ദർശന തീർത്ഥാടകരുടെ വാഹനം മാള വഴി കടന്നു പോകുമെന്നത് മുൻകൂട്ടി കണ്ട് ഒരു മുന്നൊരുക്കവും നടത്താൻ പൊതുമരാമത്ത് വകുപ്പോ, പഞ്ചായത്തോ തയ്യാറായിട്ടില്ല. കുഴി അടയ്ക്കാൻ പോലും ഫണ്ടില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ആവർത്തിക്കുന്നത്.
നാലമ്പല തീർത്ഥാടകർക്ക് ദിശാ സൂചന നൽകുന്ന ബോർഡും മേഖലയിലില്ല. മുൻകാലങ്ങളിൽ ചില സന്നദ്ധ സംഘടനകളും വ്യക്തികളും ഇവ സ്ഥാപിച്ചിരുന്നു. പ്രൈവറ്റ് ബസുകളെ കൂടാതെ മാളയിലെ രണ്ട് എൻജിനീയറിംഗ് കോളേജിലെയും, എം.ബി.എ കോളേജിലെയും ,സി.ബി.എസ്.ഇ സ്‌കൂളിലെയും ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും രാവിലെയും വൈകിട്ടും ഈ ഭാഗത്ത് സർവീസ് നടത്തുന്നുണ്ട്. ബി.എഡ് കോളേജ്, ഐ.ടി.ഐ, ഹൈസ്‌കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മാളയിൽ നാലമ്പല ദർശന തീർത്ഥാടന വാഹനങ്ങൾ കൂടി വരുമ്പോൾ ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കായി മാറുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക. ഞായറാഴ്ച ആരംഭിച്ച് കർക്കടകം 31 വരെയാണ് നാലമ്പലക്കാലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |