പത്തനംതിട്ട : ഉദ്ഘാടനം കഴിഞ്ഞ് രണ്ടുപതിറ്റാണ്ടിന് ശേഷവും ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയം നോക്കുകുത്തിയായി തുടരുന്നു. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിനാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ദുർഗതി വിട്ട് മാറാത്തത്. സമുച്ചയത്തിനോട് ചേർന്ന ഓടകളെല്ലാം പൂർണമായും തകർന്ന് കിടക്കുകയാണ്. സ്റ്റാൻഡിലെ കെട്ടിടത്തിലെ കടമുറികൾ ലേലത്തിലെടുക്കാൻ ആളില്ല. രണ്ടുനിലയിൽ പണിതിരിക്കുന്ന കെട്ടിടം മഴയത്ത് ചോർന്നൊലിക്കും. താഴത്തെ നിലയിൽ മാത്രമാണ് കടകളുള്ളത്. ആദ്യത്തെ നിലയിൽ ചുരുക്കം ചിലസ്ഥാപനങ്ങൾ മാത്രം. അവയിൽ പലതും റീ ഫർണിഷ് ചെയ്താണ് ഉപയോഗിക്കുന്നത്. സ്റ്റാൻഡിലെത്തുന്നവർക്ക് വേഗത്തിൽ എത്താൻ കഴിയാത്തതിനാലാണ് കെട്ടിടത്തിലെ പല മുറികളും വാടകയ്ക്ക് പോകാത്തതെന്ന് അധികൃതർ പറയുന്നു. പുതിയതായി ഒരു സ്റ്റെയറോ മുകളിലേക്കെത്താൻ മറ്റ് ഉപാധികളോ ക്രമീകരിച്ചാൽ മാത്രമേ ഈ കടകൾ ലേലത്തിൽ പോകു.
പാടം നികത്തി സ്ഥാപിച്ച സ്റ്റാൻഡും വ്യാപാര സമുച്ചയവും
1995 - 2000 കാലയളവിൽ പി.മോഹൻരാജ് ചെയർമാൻ ആയിരുന്ന കാലത്ത് 9 ഏക്കർ പാടം നികത്തിയാണ് ബസ് സ്റ്റാൻഡ് സ്ഥാപിച്ചത്. കുറെ സ്ഥലം 800 മുതൽ 1500 രൂപ വരെ സെന്റിന് സ്വകാര്യ വ്യക്തികൾക്ക് വില നൽകിയും ബാക്കി സ്ഥലം ഏറ്റെടുക്കുകയും ചെയ്താണ് സ്റ്റാൻഡ് സ്ഥാപിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ഐ.ഡി.എസ്.എം.ഐ സ്‌കീമിൽ നിന്ന് ലഭിച്ച 2,18,00,000 രൂപയിൽ നല്ലൊരു ഭാഗം വിനിയോഗിച്ചാണ് സ്ഥലം ഏറ്റെടുത്തതും മണ്ണിട്ട് നികത്തി സംരക്ഷണ ഭിത്തി നിർമ്മിച്ചതും. 1999 ൽ ആണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനം. വായ്പ എടുത്താണ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിച്ചത്. കടകളിൽ നിന്ന് കിട്ടുന്ന ഡെപ്പോസിറ്റ് തുകയും വാടകയും വായ്പാ തിരിച്ചടവിനു വിനിയോഗിക്കണം എന്നതായിരുന്നു ധാരണ. അജീബ എം.സാഹിബിന്റെ കാലത്താണ് വ്യാപാര സമുച്ചയം പണി പൂർത്തീകരിക്കുന്നത്. യാർഡ് നിർമ്മാണം ടി.സക്കീർ ഹുസൈൻ ചെയർമാൻ ആയിരുന്നപ്പോൾ നടത്തി.
" താഴത്തെ നിലയിലെ കടമുറികൾ ലേലത്തിൽ പോയി. ഒന്നാംനിലയിൽ എത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇവിടെ കടമുറികൾക്ക് ആവശ്യക്കാരില്ലാത്തത്. "
നഗരസഭാ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |