തിരുവനന്തപുരം: ജീവിതം നൽകിയ വെല്ലുവിളികളെ സ്കേറ്റിംഗിലൂടെ അതിജീവിക്കുകയാണ് തിരുവനന്തപുരം പൂജപ്പര സ്വദേശികളായ സഹോദരങ്ങൾ. ഒരാൾ സ്പെഷ്യൽ ഒളിമ്പിക്‌സിലേക്ക് ചിറകു വിരിക്കുമ്പോൾ മറ്റൊരാൾ ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ്.
മാനസിക വെല്ലുവിളി നേരിടുന്ന ആഷിഖ് ഷാജി ഇറ്റലിയിൽ അരങ്ങേറുന്ന റോളർ സ്കേറ്റിംഗ് വിഭാഗത്തിൽ മത്സരിക്കുന്നതിനുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയാണ്.11 മുതൽ 17 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിലേക്ക് ഇൗ പത്തൊമ്പതുകാരൻ ഇന്നലെ യാത്ര തിരിച്ചു. ഭിന്നശേഷിക്കാർക്കുള്ള മത്സരങ്ങൾ ഇതുവരെ കേരളത്തിൽ നടന്നിട്ടില്ല. ജനറൽ വിഭാഗം കുട്ടികൾക്കൊപ്പം മത്സരിച്ച് നിരവധി മെഡലുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട് ആഷിഖ്. പാേണ്ടിച്ചേരിയിൽ നടന്ന ഓൾ ഇന്ത്യ ഓപ്പൺ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. 2018 ൽ കൊല്ലത്ത് നടന്ന വേണാട് സഹോദയ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും ഒരു വെങ്കലവും നേടി. 2019 തൊടുപുഴയിൽ നടന്ന ഓപ്പൺ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയും, 2019ലെ സംസ്ഥാന ഓപ്പൺ റോൾ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം. 2020ലെ ജില്ലാ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലും 2021ൽ ജില്ലാ ചാമ്പ്യൻഷിപ്പിലും വെങ്കലം നേട്ടം ആവർത്തിച്ചു. കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത അർഷക് ഷാജിയാണ് സഹോദരൻ. ദേശീയ റോളർ ഗെയിംസിലടക്കം മത്സരിച്ച മിടുക്കന് ഇതുവരെ 20 ഗോൾഡും 10 സിൽവറും ഒൻപത് വെങ്കല മെഡലുകളും ലഭിച്ചിട്ടുണ്ട്. ഈ വർഷം പഞ്ചാബിൽ നടന്ന ദേശീയ റോളർ ഗെയിംസിൽ സിൽവറും വെങ്കലവും മേയിൽ റായ്പൂരിൽ നടന്ന രണ്ടാമത്തെ റാങ്കിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡും വെങ്കലവും ഉൾപ്പെടെയാണിത്. ഇറച്ചിക്കട നടത്തിയിരുന്ന ആഷികിന്റെ പിതാവ് ഷാജഹാൻ ഒരു വർഷം മുൻപ് കൊവിഡ് ബാധിച്ച് മരിച്ചു. സുമയ്യാണ് മാതാവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ബന്ധുക്കളുടെ കാരുണ്യത്തിലാണ് കഴിയുന്നത്.
അവൻ മിടുക്കനാണ്. അവന് സ്പെഷ്യൽ ഒളിമ്പിക്‌സ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും.പിന്തുണയുമായി ഞങ്ങൾ ഒപ്പമുണ്ട്.
-പരീശലകനും മുൻ അന്താരാഷ്ട്ര താരവും റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റിയംഗവുമായ ജെ.സന്തോഷ് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |