തിരുവനന്തപുരം: ചെന്തിട്ട പവർഹൗസ് റോഡിൽ കമുകുവിളാകം ലെയ്നിൽ താമസിച്ചിരുന്ന 81 വയസുള്ള ഗോമതി അമ്മാളെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ആമയിഴഞ്ചാൻ തോട്ടിൽ താഴ്‌ത്തിയെന്ന കേസിലെ പ്രതികളായ സജയ്‌കുമാർ, സ്‌നേഹലാൽ എന്നിവരെ കുറ്റവിമുക്തരാക്കി. 2004 ഏപ്രിൽ 12നാണ് ഗോമതി അമ്മാളെ കാണാതായതും തുടർന്ന് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന സമയത്ത് ചാക്കിൽ കെട്ടിയനിലയിൽ മൃതദേഹം കണ്ടതും. തുടർന്ന് ഫോർട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പിന്നീട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. ഗോമതിഅമ്മാൾ പ്രതിയുടെ കടമുറിയിലാണ് താമസിച്ചിരുന്നത്. കടമുറി ഒഴിഞ്ഞു നൽകാത്തതിലുള്ള വിരോധത്തിലാണ് പ്രതികൾ ഗോമതിഅമ്മാളെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.2004 ഏപ്രിൽ 12ന് 3 മണിയോടെയാണ് ശവശരീരം ചാക്കിൽ കെട്ടി ആമയിഴഞ്ചാൻ തോട്ടിൽ തള്ളിയത്. ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് . പ്രതികൾക്കെതിരെ തെളിവില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതിക്കുവേണ്ടി അഡ്വ. കുളത്തൂർ എൽ.ആർ.രാഹുൽ, വെള്ളറട ആർ.രതിൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |