തിരുവനന്തപുരം : ഉറ്റവരില്ലാത്തതിനാൽ ചികിത്സ കഴിഞ്ഞാലും ആശുപത്രിയിൽ നിന്ന് മടക്കി അയയ്ക്കാൻ കഴിയാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു.നിലവിൽ 25 പേരാണ് മെഡിസിൻ,സർജറി വാർഡുകളിലായുള്ളത്. ഇതിൽ ഒരാൾ സ്ത്രീയും മറ്റുള്ളവർ പുരുഷൻമാരുമാണ്. 40 മുതൽ 80വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
രേഗം ഭേദമായെങ്കിലും നാലുമാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്നവരുണ്ട്. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം മരിച്ചു. ഏപ്രിൽ 25ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60വയസുകാരനായ മുരുകനാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. റോഡരികിൽ രോഗബാധിതരായി കിടക്കുന്നവരെയും അപകടം പറ്റുന്നവരെയുമാണ് ആംബുലൻസുകളിൽ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിക്കുന്നത്. ഇവരെ ആരോരുമില്ലാത്തവർ എന്ന ഗണത്തിലാണ് പെടുത്തുന്നത്. ഇത്തരത്തിലുള്ളവരെ ആദ്യം താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിലാണ് എത്തിക്കുന്നതെങ്കിലും കൂടെ ആളില്ലെന്നു കണ്ടാലുടൻ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കും. മറ്റൊരിടത്തേക്ക് അയയ്ക്കാൻ കഴിയാത്തതിനാൽ ഇവരെ അഡ്മിറ്റ് ചെയ്യുകയല്ലാതെ മെഡിക്കൽ കോളേജ് അധികൃതർക്ക് മറ്റു വഴികളില്ല. ഇത്തരത്തിലെത്തുന്നവരിൽ ഭൂരിഭാഗം പേർക്കും മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ചികിത്സ ആവശ്യമില്ല. കടുത്ത പനിബാധിച്ച് റോഡരികിൽ കിടക്കുന്നവരെപ്പോലും മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയാണ്. ചികിത്സ കഴിഞ്ഞാൽ ഡോക്ടർമാർ ഡിസ്ചാർജ് കാർഡ് എഴുതി വാർഡിലെ ഹെഡ് നഴ്സിന് കൈമാറും. ഹെഡ് നഴ്സ് അത് നഴ്സിംഗ് സൂപ്രണ്ടിനും നൽകും. ഇക്കാര്യം നഴ്സിംഗ് സൂപ്രണ്ട് തലസ്ഥാനത്ത് ആരോരുമില്ലാത്തവരെ പാർപ്പിക്കുന്ന ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിൽ അറിയിക്കും. എന്നാൽ ഇപ്പോൾ അവിടെയും നിറഞ്ഞതോടെ മാറ്റാൻ കഴിയാത്ത സ്ഥിതിയായി.
വേണം അടിയന്തര ഇടപെടൽ
അശാസ്ത്രീയമായ റഫറൽ രീതി കാരണം മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയാണ്. കട്ടിൽ ഇല്ലാത്തതിനാൽ നിലത്ത് കിടക്കുന്ന സ്ഥിതിയാണ്. അതിനിടെയാണ് രോഗം ഭേദമായെങ്കിലും ഡിസ്ചാർജ് ചെയ്യാൻ കഴിയാത്തവരുടെ എണ്ണം കൂടുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ഇടപെടൽ നടത്തി ഇവരെ പുനരധിവസിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |