കല്ലമ്പലം: അനേകായിരം കശുഅണ്ടി തൊഴിലാളികളുടെ ജീവിത മാർഗമായ കശുഅണ്ടി മേഖല പ്രതിസന്ധിയിൽ. കേന്ദ്ര, സംസ്ഥാന സർക്കാർ ഇടപെടണമെന്ന് തൊഴിലാളികൾ. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഉണർവും തൊഴിലാളികൾക്ക് സ്ഥിരവരുമാനവും നൽകിയ കശുഅണ്ടി മേഖല അന്ത്യശ്വാസം വലിക്കുകയാണ്. ഇതിനെ തളർത്തരുതെന്നും സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാവായിക്കുളം നടരാജൻ ആവശ്യപ്പെട്ടു.കേരളത്തിൽ ഏറ്റവും കൂടുതൽ കശുഅണ്ടി ഫാക്ടറികളും കശുഅണ്ടി തൊഴിലാളികളും ഉള്ളത് നാവായിക്കുളം മേഖലയിലാണ്. കശുഅണ്ടി ഫാക്ടറികൾ അടഞ്ഞതോടെ തൊഴിലാളികളുടെ ജീവിതവും അടഞ്ഞ അദ്ധ്യായമായി.
തൊഴിലാളികൾ പട്ടിണിയിൽ
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും തൊഴിലില്ലായ്മയും മൂലം തൊഴിലാളികൾ അർദ്ധ പട്ടിണിയിലാണ്. തമിഴൻമാരിൽ നിന്നും വട്ടിപ്പലിശയ്ക്ക് തുക വാങ്ങിയ പല തൊഴിലാളികളും പണി മുടങ്ങിയതോടെ പണം അടയ്ക്കാൻ പാങ്ങില്ലാത്തവരായി. കശുഅണ്ടി തൊഴിലാളികളുടെ വീടുകളിൽ അടുപ്പ് പുകയാൻ കശുഅണ്ടി മേഖല വീണ്ടും സജീവമാകണം.
ധനസഹായം വേണം
58 വയസ്സ് കഴിഞ്ഞ് നിത്യരോഗികളായി കഴിയുന്ന തൊഴിലാളികൾക്ക് ഏക ആശ്രയം ക്ഷേമനിധി പെൻഷനാണെന്നും സർക്കാർ നിയന്ത്രണത്തിലുള്ള കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികളിൽ നിന്ന് പെൻഷൻ പറ്റിയ തൊഴിലാളികൾക്ക് നൽകാനുള്ള ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നും ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതു കാരണം കശുഅണ്ടി തൊഴിലാളികൾക്ക് 10000 രൂപ ധനസഹായവും ഫാക്ടറികൾ പ്രവർത്തിച്ചു തുടങ്ങുന്നതുവരെ സൗജന്യ റേഷനും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ആവശ്യമുയരുന്നുണ്ട്.
വില്ലനായി കൊവിഡും
കൊവിഡിന്റെ ആദ്യ വർഷം രണ്ടായിരം രൂപയായിരുന്നു കശുഅണ്ടി തൊഴിലാളികൾക്ക് നൽകിയ ധനസഹായം. കൊവിഡ് കാലത്ത് അത് 5000 രൂപയായി ഉയർത്തിയിരുന്നു. നിലവിൽ അംഗീകൃത തൊഴിലാളികൾക്ക് ഈ ഗുണം ലഭിച്ചെങ്കിലും സ്വകാര്യവക്തികളുടെ ഫാക്ടറികളിലെ തൊഴിലാളികളും മറ്റും പ്രതിസന്ധിയിലായി. കൊവിഡിന് ശേഷം ജോലിപോയ തൊഴിലാളികൾ മറ്റ് ജോലികൾ പോലും കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |