ആലുവ: നഗരത്തിലെ രണ്ട് വീടുകൾ രാത്രി കുത്തിതുറന്ന് പണവും ആഭരണങ്ങളും വസ്ത്രങ്ങളും കവർന്നു. ബൈപ്പാസിന് സമീപം പുതുപറമ്പിൽ ഹമീദിന്റെ വീട്ടിൽ നിന്നും 23,000 രൂപ, അര പവൻ സ്വർണം, 10,000 രൂപയുടെ വെള്ളി ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും അയൽവാസി ചെമ്പകശേരി സാബുവിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ, 900 രൂപ എന്നിവയുമാണ് കവർന്നത്.
ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് കവർച്ച നടന്നത്. ആലുവ മത്സ്യമാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ സാബു 2.30ഓടെ ജോലിക്ക് പോകുന്നത് വരെ മോഷണം നടന്നിരുന്നില്ലെന്ന് വ്യക്തമാണ്. അതിന് ശേഷം സാബുവിന്റെ വീടിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടർന്ന് മേശപ്പുറത്തിരുന്ന മൊബൈൽ ഫോണും മേശവലിപ്പിൽ നിന്നും 900 രൂപയും കവർന്നു. തുടർന്ന് ഈ വീടിന്റെ മേൽകൂര വഴി ഹമീദിന്റെ വീടിന്റെ ഒന്നാം നിലയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മുകളിലെ ബാൽക്കണിയിലെ തുറന്നുകിടന്ന ജനൽ പാളിക്കിടയിലൂടെ കൈകടത്തി വാതിലിന്റെ കുറ്റി ഊരുകയായിരുന്നുവെന്ന് കരുതുന്നു. ഹമീദിന്റെ മൂത്തമകൻ പി.എച്ച്.എം ത്വൽഹത്ത് ഈ സമയം മുകളിലത്തെ ബെഡ് റൂമിൽ ഉറക്കത്തിലായിരുന്നു.
കോണിപ്പടി വഴി താഴെയെത്തി ഹമീദും ഭാര്യയും ഉറങ്ങിയ മുറിയിലെ അലമാര തുറന്നാണ് പണവും ആഭരണങ്ങളും വസ്ത്രവും കവർന്നത്. അലമാരയുടെ താക്കോൽ സമീപത്തെ മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ബാങ്കിൽ വായ്പ തിരിച്ചടക്കുന്നതിനായി സൂക്ഷിച്ചതാണ് പണം. വിദേശത്തുള്ള മകളുടെ മോതിരവും കൊച്ചുമകളുടെ കമ്മലും വെള്ളി മാലയുമാണ് നഷ്ടമായത്. മകളുടെ വിലപിടിപ്പുള്ള ചുരിദാറുകളും നഷ്ടമായി. മോഷണശേഷം പ്രതി വീടിന്റെ മുൻവാതിൽ തുറന്നാണ് രക്ഷപ്പെടുകയായിരുന്നു. ആലുവ സി.ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |