തൃശൂർ: കൊട്ടേക്കാട് മദ്യലഹരിയിൽ മത്സരയോട്ടത്തിനിടെ നടന്ന കാറപകടത്തിൽ ഒരാൾ മരിച്ചതോടെ, ലഹരി ഉപയോഗിച്ച ശേഷമുള്ള അപകടകരമായ ഡ്രൈവിംഗും മത്സരയോട്ടങ്ങളും പരിശോധിക്കാൻ രാത്രികാല സ്‌ക്വാഡുകളെ ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്. അപകടരമായി വാഹനങ്ങൾ ഓടിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച്, എൻഫോഴ്‌സമെമന്റ് വിഭാഗമാണ് വാഹനപരിശോധന നടത്തുന്നത്.
കൊട്ടേക്കോട് അപകടമുണ്ടാക്കിയ മഹീന്ദ്ര ഥാർ കാർ ഓടിച്ചയാൾ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അപകടം സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിലെ എം.വി.ഐ അന്വേഷണം തുടങ്ങി. ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യും. 304(എ), 308, 279, 337, 338 , 185 (മോട്ടോർ വെഹിക്കിൾ ആക്ട്) പ്രകാരം വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മത്സരയോട്ടങ്ങൾക്കും ഇതുപോലുള്ള അപകടങ്ങൾക്കും മദ്യവും മയക്കുമരുന്നും കഞ്ചാവുമെല്ലാമാണ് പ്രധാനകാരണമെന്നാണ് നിഗമനം. ചെറിയ അളവിലെങ്കിലും എം.ഡി.എം.എ പിടികൂടാത്ത ദിവസങ്ങൾ തന്നെയില്ല. അതിനാൽ പൊതുജനങ്ങളുടെ സഹായത്തോടെ പരിശോധനയും നടപടികളും ബോധവത്കരണവും ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസും എക്സൈസും.
കാമറകൾക്ക് താമസം?
നിർമ്മിതബുദ്ധി കാമറകൾ എറണാകുളം അടക്കമുളളിടങ്ങളിൽ പ്രവർത്തനം തുടങ്ങിയെങ്കിലും തൃശൂരിൽ സജ്ജമായിട്ടില്ല. മേട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സമെന്റ് വിഭാഗമാണ് ഫീൽഡ് വർക്കിന്റെ ഭാഗമായി കാമറകൾ സജ്ജമാക്കുന്നത്. ഇതിനായി ഒല്ലൂരിൽ കൺട്രോൾ റൂം തുടങ്ങിയിട്ടില്ല. കാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നിയമലംഘകർക്ക് നോട്ടീസ് അയക്കുന്നത് അടക്കമുളള നടപടികൾ അതിന്റെ തുടർച്ചയായി ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കെൽട്രോൺ ആണ് കാമറകൾ നിർമ്മിച്ച് കൈമാറുന്നത്.
നിയമലംഘനം അറിയിക്കാം
റോഡിലെ അഭ്യാസവും മത്സരയോട്ടവും കണ്ടാൽ ചിത്രങ്ങളും വീഡിയോയും സഹിതം പരാതി അറിയിക്കാനുള്ള സംവിധാനവുമായി മോട്ടോർ വാഹനവകുപ്പ്. ഇതിനായി 14 ജില്ലകൾക്കായി വ്യത്യസ്ത നമ്പറുകളാണ് നൽകിയത്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോട്ടോ, വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നിവയും ഉൾപ്പെടുത്തണം.
മത്സരയാേട്ടത്തെ തുടർന്നുള്ള അപകടം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. നിർമ്മിതബുദ്ധി കാമറകൾ ഇതേവരെ മോട്ടോർ വാഹനവകുപ്പിന് കൈമാറിയിട്ടില്ല. ഉടനെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
- സുരേഷ് കുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |