കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും പിന്നീട് ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്ത കേസിൽ ഗുണ്ടാ നേതാവ് സാബു ജോസ് ഏലിയാസ് (കണ്ടെയ്‌നർ സാബു-36) അറസ്റ്റിൽ. കൊച്ചിയിൽനിന്ന് മുങ്ങിയ സാബുവിനെ തിരുവല്ലയിൽ നിന്നാണ് പൊലീസ് സാഹസികമായാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഡ്രൈവർ പച്ചാളം ചെറുപുനത്തിൽ മെറിലാക് മെഷൽ ലൂയിസിനെ (36) നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ക്വട്ടേഷൻ നൽകിയ പച്ചാളം സ്വദേശി കിരണുൾപ്പെടെ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
കിരണിന്റെ ബന്ധുവാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ഇയാളുടെ ദേഹമാസകലം പരിക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കിരണിന്റെ ബന്ധുവായ സ്ത്രീക്ക് പരിക്കേറ്റ യുവാവ് മെസേജ് അയച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തോടെ അകന്നു. പിന്നീട് ഇതേച്ചൊല്ലി വാക്കുതർക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തെത്തുടർന്ന് കിരൺ കണ്ടെയ്‌നർ സാബുവിനെയും കൂട്ടരേയും വിളിച്ചുവരുത്തി പത്മാ തീയേറ്ററിന് സമീപത്തുനിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് എസ്.ആർ.എം റോഡിലെ റൂമിലെത്തിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പിന്നീട് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
സാബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറിന്റെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ അഖിൽ, എസ്.ഐമാരായ ഹാരിസ്, എ.എസ്.ഐ ഷാജി,സി.പി.ഒമാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |