ചേർത്തല : പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം - മുഹമ്മ ബോട്ട് ദുരന്തത്തിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് തികയും. 2002 ജൂലായ് 27 ന് രാവിലെ 6.10 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
മുഹമ്മയിൽ നിന്ന് പുലർച്ചെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ട് കുമരകത്തിന് അര കിലോമീറ്റർ പടിഞ്ഞാറു മാറി അപകടത്തിൽപ്പെടുകയായിരുന്നു.15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലമർന്നത്.
കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കൂടാതെ, പതിവ് യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരിൽ കൂടുതലും. രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചവരിൽ ഉൾപ്പെടും.
ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടത്.നൂറോളം പേർ മാത്രം സഞ്ചരിക്കേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ കയറിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ബോട്ട് സർവീസിന് യോഗ്യമല്ലെന്ന് അപകടം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ ബോട്ട് മാസ്റ്ററായിരുന്ന രാജൻ നൽകിയ റിപ്പോർട്ട് അധികൃതർ അവഗണിച്ചത് ഏറെ ചർച്ചാ വിഷയമായി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിലനിന്നിരുന്ന കേസിൽ ഉൾപ്പെട്ട പ്രതികളെയെല്ലാം രണ്ട് വർഷം വെറുതെ വിട്ടിരുന്നു.
ഓർമ്മപ്പൂക്കളുമായി 'അരങ്ങ്"
ദുരന്തത്തിന്റെ ആദ്യവർഷത്തെ അനുസ്മരണം മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും തുടർന്ന് അധികൃതർ കൈയൊഴിഞ്ഞതോടെ അരങ്ങ് സോഷ്യൽ സർവീസ് ഫോറം അനുസ്മരണ ചടങ്ങ് ഏറ്റെടുത്തു. തുടർച്ചയായി 18-ാം വർഷമാണ് അരങ്ങിന്റെ നേതൃത്വത്തിൽ അനുസ്മരണം നടത്തുന്നത്. ഇന്ന് രാവിലെ 7ന് മുഹമ്മ ബോട്ട് ജെട്ടിയിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾ അലങ്കരിച്ച് അതിന് മുന്നിൽ ദീപം തെളിച്ച് പുഷ്പങ്ങൾ അർപ്പിച്ച ശേഷം കായലിൽ ഒഴുക്കും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിക്കും. മുഹമ്മ സെന്റ് ജോർജ്ജ് ഫെറോന പള്ളി വികാരി ഫാ.ജോൺ പരുവപ്പറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തും. ഷാജി ഇല്ലത്ത് എഴുതിയ അനുസ്മരണ ഗാനം ദേവിക സുരേഷും അനന്തു അനിലും ചേർന്ന് ആലപിക്കും. സി.പി.ഷാജി അരങ്ങ് സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |