പത്തനംതിട്ട : ചിറ്റാറിലെ യുവകർഷകനായ കുടപ്പനക്കുളത്ത് വടക്കേചരിവിൽ പി.പി.മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി. മൂന്ന് അന്വേഷണ ഏജൻസികൾ മാറിമാറി അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സി.ബി.എെ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും അവർക്കെതിരെ വകുപ്പുതല നടപടി പോലും എടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സർക്കാർ ഉത്തരം നൽകുന്നില്ല.
മന:പൂർവമല്ലാത്ത നരഹത്യ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ എന്നിവയുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ വനംവകുപ്പ് അധികൃതർ നടത്തിയതായി കേസിൽ ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു.
ദൃക്സാക്ഷി
41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച് കുടുംബം നടത്തിയ സമരത്തിൽ ഹൈക്കോടതി ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് സി.ബി.ഐ റീ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. ആദ്യ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ റീ പോസ്റ്റുമോർട്ടത്തിൽ സി.ബി.ഐ കണ്ടെത്തി. ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സി. ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കുറ്റക്കാരെ സർവീസിൽ നിന്ന് നീക്കണം :
വിക്ടർ ടി. തോമസ്
പി.പി.മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വിക്ടർ ടി. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിറുത്തണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. മത്തായിയുടെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കുകയും വീട് നിർമ്മിക്കാൻ സഹായിക്കുകയും വേണം. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണം. ഇക്കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. നീതി ലഭിക്കും വരെ ശക്തമായ സമരം തുടരും. മത്തായിയുടെ രണ്ടാം ചരമദിനം കർഷക സംരക്ഷണ ദിനമായി പ്രഖ്യാപിക്കണമെന്ന് വിക്ടർ ടി.തോമസ് ആവശ്യപ്പെട്ടു.
'' നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സി.ബി.എെയിൽ വിശ്വാസമുണ്ട്. കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഷീബാമോൾ, മത്തായിയുടെ ഭാര്യ
യു.ഡി.എഫ് ധർണ ഇന്ന്
മത്തായിയുടെ മരണത്തിൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ യു.ഡി.എഫ് ധർണ നടത്തുമെന്ന് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |