കാട്ടാക്കട:മലയോര മേഖലയിൽ മഴ ശക്തം.കരമനയാറും നെയ്യാറും കരകവിഞ്ഞൊഴുകി. ഇരു നദികളിലേയും ജല നിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇവിടെയുള്ള പേപ്പാറ-നെയ്യാർ ജല സംഭരണികളും നിറഞ്ഞു.ഇതോടെ പേപ്പാറ ഡാമിന്റെയും നെയ്യാർ ഡാമിന്റെയും ഷട്ടറുകൾ തുറന്നു.
നെയ്യാർ,പേപ്പാറ,അഗസ്ത്യവനമേഖലകളിലും മഴ ശക്തമായതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ പല കൈവഴികളിലും വെള്ളം ക്രമാതീതമായി ഉയർന്നതോടെ വനമേഖലയിലെ പല ഊരുകളും ഒറ്റപ്പെട്ടു.ഈ മേഖലയിലുള്ളവർക്ക് അടുത്ത ഊരുകളിൽ പോകാനോ പുറംലോകത്തേക്ക് എത്തുന്നതിനോ കഴിയാത്ത അവസ്ഥയായി.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടൂർ കാപ്പുകാട് ആന പാർക്കിലേയ്ക്കുള്ള പ്രധാന കവാടത്തിൽ വെള്ളക്കെട്ടായി.ഒരുമീറ്ററോളം ഉയരത്തിൽ വെള്ളം പൊങ്ങിയതോടെ ജീവനക്കാർ ഇടപെട്ട് വെള്ളം ഒഴുക്കിവിട്ടു.കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.അനിഷ്ട സംഭവങ്ങൾ ഒന്നുമില്ല.
ഡാമുകൾ തുറന്നു
നെയ്യാർ ഡാമിൽ ജലനിരപ്പ് 84 മീറ്ററായി ഉയർന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഓരോ മീറ്റർ വീതം ഉയർത്തി. മഴ വീണ്ടും ശക്തമായാൽ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരുമെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് അറിയിച്ചു.ഡാമുകൾ തുറന്നതോടെ കരമനയാറിന്റെയും നെയ്യാറിന്റെയും ജലനിരപ്പ് ഉയർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ദുരിതാശ്വാസ ക്യാമ്പുകൾ
കാട്ടാക്കട:മഴ ശക്തമായതോടെ കാട്ടാക്കട താലൂക്കിലെ വാഴിച്ചൽ അമ്പൂരി വില്ലേജുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ വൈകിട്ടോടെ തുറന്നു. അമ്പൂരിയിൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും വാഴിച്ചലിൽ വാഴിച്ചൽ ജെ.ഡി.എം പാരിഷ് ഹാളിലുമാണ് ക്യാമ്പുകൾ തുറന്നത്. ഇന്നലെ രാത്രിയിലും രണ്ട് വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വെള്ളം ഉയർന്നാൽ ആളുകൾ ഈ ക്യാമ്പുകളിലേയ്ക്ക് എത്തണമെന്ന് നിർദ്ദേശിക്കുന്ന മൈക്ക് അനൗൺസ്‌മെന്റ് രാത്രി വൈകിയും തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |