കോട്ടയം. ഗുണ്ടാബന്ധത്തിന്റെ പേരിൽ ചങ്ങനാശേരി ഡിവൈ.എസ്.പി ശ്രീകുമാറിനെ പാലാക്കാട് ഡി.സി.ആർ.ബിയിലേയ്ക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ ജില്ലയിലെ കൂടുതൽ പൊലീസുകാർ നീരീക്ഷണത്തിൽ. പൊലീസുകാരുടെ പേഴ്സണൽ ഫോണിൽ നിന്ന് ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സേനയ്ക്കുള്ളിൽ കൂടുതൽ പേർക്ക് ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
ഗുണ്ടാ നേതാവ് അരുൺ ഗോപനെന്ന ബോസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചങ്ങനാശേരി ഡിവൈ.എസ്.പി ശ്രീകുമാറിനെ സ്ഥലംമാറ്റിയത്. നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ച ശ്രീകുമാർ ആഭ്യന്തര വകുപ്പിലെ ഉന്നതരുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റത്തിന് അപ്പുറമുള്ള നടപടികളിലേയ്ക്ക് കടക്കാതിരിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. സ്ഥലം മാറ്റം സമീപ ജില്ലയിലെ ലോ ആൻഡ് ഓർഡറിലേയ്ക്ക് ആക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ശക്തമായ നിലപാടെടുത്തതോടെയാണ് പാലക്കാട് ഡി.സി.ആർ.ബി പോലുള്ള അപ്രധാന വിഭാഗത്തിലേയ്ക്കുള്ള സ്ഥലംമാറ്റം. പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ലാത്ത, ജില്ലയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്ന പൊലീസ് വിഭാഗമാണിത്.
ജില്ലയിലെ ഓരോ സ്റ്റേഷനുകളിലുമുള്ള എസ്.എച്ച്.ഒ മുതൽ വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഗുണ്ടാ ബന്ധങ്ങൾ ലഭ്യമായത്. ഗുണ്ടാ ബന്ധമുണ്ടെന്ന് പേര് പുറത്തായ പൊലീസുകാർക്ക് എതിരെ നടപടി വന്നപ്പോഴും തങ്ങൾ സുരക്ഷിതരാണെന്ന ധാരണയിലായിരുന്നു മറ്റുള്ളവർ. ഗുണ്ടയുടെ വാഹനം ഉപയോഗിച്ചവർക്കെതിരെയും അവരുടെ സത്ക്കാരം പറ്റിയവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
മണ്ണ് ബ്ളേഡ് മാഫിയ ബന്ധം.
റൂറൽ മേഖലയിലെ പൊലീസുകാർക്ക് മണ്ണ് , ബ്ളേഡ്, പാറമട മാഫിയകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും പതിനായിരത്തിന് മുകളിൽ മണ്ണ് മാഫിയകളിൽ നിന്ന് കൈപ്പറ്റുന്ന പൊലീസുകാരുമുണ്ട് ജില്ലയിൽ. പണം നേരിട്ട് വാങ്ങാതെ ദിവസേനയുള്ള ചിട്ടിയടച്ചും വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങിയും ലോണിനത്തിൽ നൽകിയും കൈക്കൂലിപ്പണം സേഫായി സൂക്ഷിക്കുകയാണിവർ.
ബ്ളേഡുകാരന്റെ വീട്ടിൽ മദ്യസത്ക്കാരം.
കറുകച്ചാൽ പൊലീസ് ആറു മാസം മുന്നേയാണ് മാന്തുരുത്തിയിലെ ബ്ളേഡുകാരന്റെ വീട്ടിൽ ഔദ്യോഗിക വാഹനത്തിലെത്തി സത്ക്കാരത്തിൽ പങ്കെടുത്തത്. മുന്തിയ മദ്യം അടക്കമുള്ള സത്ക്കാരം സ്വീകരിച്ച പൊലീസുകാരെപ്പറ്റിയുള്ള വിവരം സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് ഒതുക്കിയെങ്കിലും വിവരം പുറത്താവുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.
പൊലീസുകാരെ ശുദ്ധീകരിക്കും. ക്രിമിനൽ ബന്ധുമുള്ള പൊലീസുകാർ നിരീക്ഷണത്തിലാണ്. കർശന നടപടിയുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |