കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മകന് വിവാഹം ചെയ്‌തുനൽകുകയും പീഡനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത കേസിൽ അച്ഛനും മകനും അകത്തായി. വെള്ളനാട് കണ്ണേറ്റുമുക്ക് മഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ്, (33), പിതാവ് മോഹനൻ (52) എന്നിവരാണ് അറസ്റ്റിലായത്.
ഫോൺവഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മഹേഷ് പീഡിപ്പിക്കുകയായിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ പെൺകുട്ടിയെ വീട്ടുകാരറിയാതെ മകനെകൊണ്ട് വിവാഹം ചെയ്യിപ്പിച്ച കേസിലാണ് മോഹനൻ അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരോ ബന്ധുക്കളോ അറിയാതെ ക്ഷേത്രത്തിൽവച്ച് മഹേഷും പെൺകുട്ടിയും തമ്മിലുള്ള വിവാഹം മോഹനൻ നടത്തുകയായിരുന്നു. വിവാഹശേഷം മകനൊപ്പം പെൺകുട്ടിയെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്‌തു. പെൺകുട്ടിയെ കാണാതായ വീട്ടുകാർ നൽകിയ പരാതിയിൽ നെയ്യാർ ഡാം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവും ബാലികാവിവാഹവും പുറത്തായത്. പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസലിംഗിനും ശേഷം പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |