തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്‌പേരൂർ കൃഷ്ണക്ഷേത്രത്തിന് സമീപം വിനീതിനെയാണ് (25) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്.
പരവൂർ സ്വദേശിയായ പെൺകുട്ടിയെ തമ്പാനൂരിലെ ലോഡ്ജിലെത്തിച്ച് കഴിഞ്ഞമാസം പീഡിപ്പിച്ച കേസിലാണ് നടപടി. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുന്ന പെൺകുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ പിന്തുടർന്ന് സൗഹൃദം ഉറപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സമാനമായ വേറെയും കേസുകളെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് പുതിയ കാർ വാങ്ങുന്നതിനായി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടിയെ ഇയാൾ ക്ഷണിച്ചത്.
തിരുവനന്തപുരത്തെത്തിയപ്പോൾ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പെൺകുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. പ്രതിയുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അസി.കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ സി.ഐ പ്രകാശ്, എസ്.ഐ സുബിൻ, എ.എസ്.ഐ ഗോപകുമാർ, പൊലീസുകാരായ സജു, അജയകുമാർ, സുനിൽ, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |