തിരുവനന്തപുരം: നഷ്ടത്തിലായ വാട്ടർ അതോറിട്ടിയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ കരാർ വാഹനങ്ങൾ ഒരുവിഭാഗം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നതിലൂടെ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം. ജില്ലയിലെ തിരുവനന്തപുരം സിറ്റി, പ്രോജക്ട് ഡിവിഷൻ, അരുവിക്കര ഡിവിഷന് കീഴിലുള്ള നെടുമങ്ങാട് സബ് ഡിവിഷൻ, നെയ്യാറ്റിൻകര, ആറ്റിങ്ങൽ സബ് ഡിവിഷണൽ ഓഫീസുകളിലായി 20ഓളം കാറുകളാണ് കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്.
സൈറ്റ് സന്ദർശനം, യോഗങ്ങളിൽ പങ്കെടുക്കാനുള്ള യാത്ര തുടങ്ങി ഫീൽഡ് ഡ്യൂട്ടികൾക്ക് മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും ഉദ്യോഗസ്ഥരിൽ പലരും സ്വകാര്യ ആവശ്യങ്ങൾക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നതായാണ് ആക്ഷേപം. ലക്ഷങ്ങൾ അനാവശ്യമായി പാഴായിട്ടും അധികൃതർ മൗനത്തിലാണ്. മക്കളെ സ്‌കൂളിൽ കൊണ്ടുവിടാനും തിരികെ വിളിച്ചുകൊണ്ടുവരാനും ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോയിവരുന്നതിനും ഈ വാഹനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. ചീഫ് എൻജിനിയർ മുതലുള്ളവർക്ക് മാത്രമാണ് സർക്കാർ വാഹനത്തിൽ വീട്ടിൽപോയി വരാൻ അനുമതിയുള്ളത്. സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മുമ്പ് മുഖ്യമന്ത്രി തന്നെ നിയമസഭയിലെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.
ഔദ്യോഗിക യാത്രകൾ സംബന്ധിച്ച വിവരങ്ങളെല്ലാം (പോകുന്ന സ്ഥലം, ഏത് ഉദ്യോഗസ്ഥനെയാണ് കൊണ്ടുപോകുന്നത് തുടങ്ങിയവ) ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഡ്രൈവർ മാത്രമായാണ് പോകുന്നതെങ്കിൽ ഏത് ഉദ്യോഗസ്ഥനെ വിളിക്കാൻ എവിടേക്കാണ് പോകുന്നതെന്നും രേഖപ്പെടുത്തണം. യാത്ര സംബന്ധിച്ച ലോഗ് ബുക്ക് വാഹനത്തിൽ സൂക്ഷിക്കുകയും വേണം. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെടാറില്ല. ഔദ്യോഗിക ആവശ്യം കഴിഞ്ഞാൽ വാഹനം തിരികെ ഓഫീസിൽ പാർക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. വാഹനത്തിന്റെ ചുമതലയുള്ള കൺട്രോളിംഗ് ഓഫീസറാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. പലപ്പോഴും ഡ്രൈവർമാർ വാഹനം വീട്ടിൽ കൊണ്ടുപോയി അടുത്ത ദിവസം ഓഫീസിലെത്തിച്ചശേഷം സഞ്ചരിച്ച അധികദൂരം കൂടി എഴുതിച്ചേർക്കുകയാണ്.
ചെലവ് 30 ലക്ഷം
ജില്ലയിലാകെയുള്ള കരാർ വാഹനങ്ങൾക്കായി ഇന്ധനവും മറ്റുമടക്കം പ്രതിമാസം 30 ലക്ഷം രൂപവരെ സർക്കാർ ചെലവിടുന്നുണ്ട്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്‌തതിന് 6.72 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ തുക അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് 10 തവണയായി തിരിച്ചുപിടിക്കാനാണ് സർക്കാർ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |