തിരുവനന്തപുരം: ബാലാവകാശകമ്മിഷന്റെ നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന പ്രദർശനമേള ശ്രദ്ധേയമാകുന്നു. തൂവലുകളും ചരടും ഉപയോഗിച്ചുള്ള ഡ്രീം ക്യാച്ചർ, ബോട്ടിൽ ആർട്ടിനാൽ മനോഹരമാക്കിയ കുപ്പികൾ, പേപ്പർ പേനകൾ, കമ്മലുകൾ... ഇങ്ങനെ പാഴ്‌വസ്‌തുക്കൾ കൊണ്ടുള്ള കുട്ടികൾ നിർമ്മിച്ച കരകൗശല വസ്‌തുക്കളുടെ നീണ്ട നിരതന്നെയുണ്ട്.
നൂറോളം സർക്കാർ, സർക്കാരിതര ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 'ബെസ്റ്റ് ഓഫ് ഹാപ്പിനസ് എ മെസേജ് ടു ദി സൊസൈറ്റി' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കാർഡ്‌ബോർഡ് കൊണ്ടുള്ള ബസുകൾ, സ്ട്രിംഗ് ആർട്ട്, ചിത്രങ്ങൾ, തുണി കർച്ചീഫുകൾ, മുളകൊണ്ടും ചിരട്ട കൊണ്ടുമുള്ള വിവിധ കരകൗശലവസ്‌തുക്കൾ, കുട്ടിയുടുപ്പുകൾ, ഡിസൈൻ ചെയ്‌ത സാരികൾ, ബ്ലൗസുകൾ, ചകിരി കൊണ്ടുള്ള ചവിട്ടികൾ പാത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്.
നായ്‌ക്കല്ല എന്ന ചെടിയിലെ കായകൾ കോർത്തെടുത്ത് കുട്ടികൾ നിർമ്മിച്ച പരമ്പരാഗത മാലകൾക്ക് പ്രിയമേറെയാണ്. ആദിവാസി വിഭാഗക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കാശുമാലയും പ്രദർശനത്തിലുണ്ട്. വനിതാ ശിശുവികസനം, സാമൂഹ്യനീതി, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഫയർഫോഴ്സ്, തദ്ദേശ സ്വയംഭരണം, മോട്ടോർ വാഹന വകുപ്പുകളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് കരകൗശല വസ്തുക്കൾ വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |