ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ ഇന്നലെ രണ്ട് പാടശേഖരങ്ങളിൽ മടവീണ് 750 ഏക്കർ നെൽകൃഷി നശിച്ചു. രണ്ട് ദിവസത്തിനുള്ളിൽ കുട്ടനാട്ടിലെ നാല് പാടശേഖരങ്ങളിൽ ഉണ്ടായ മഴവീഴ്ചയിൽ 1183 ഏക്കർ കൃഷിയാണ് നശിച്ചത്.
മടവീണ് ചമ്പക്കുളത്തെ രണ്ട് വീടുകൾ തകർന്നു. ആളപായമില്ല. ശനിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായാണ് വീടുകൾ തകർന്നത്. പുറംബണ്ടിൽ താമസിക്കുന്ന മുപ്പത്തിയഞ്ചിൽ വീട്ടിൽ ജയൻ, നൂറുപറച്ചിറ ഓമനക്കുട്ടൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജയന്റെ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് ചമ്പക്കുളം പഞ്ചായത്ത് നാലാം വാർഡിലെ തെക്കേക്കര മൂലംപള്ളിക്കാട് പാടശേഖരത്തിൽ മടവീണത്. പാടത്തോട് ചേർന്നുള്ള നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീടാണ് വെള്ളപ്പാച്ചിലിൽ തകർന്നത്. ശനിയാഴ്ച രാത്രി ബണ്ടിൽ അള്ള വീണയുടനെ നാട്ടുകാരും വാർഡ് മെമ്പറും മുൻകൈ എടുത്ത് ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. സിമന്റ് കട്ടകൊണ്ട് കെട്ടിയ വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. 160 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷിക്കായി നിലം ഒരുക്കൽ പൂർത്തിയായപ്പോഴാണ് മടവീഴ്ച.
പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആറുന്നൂറ് ചക്കംകരി പാടത്ത് ശനിയാഴ്ച രാത്രി ഒമ്പതരയയോടെയാണ് മടവീണത്. ശക്തമായ വെള്ളപ്പാച്ചിലിൽ സമീപത്തുള്ള ജയകുമാറിന്റെ വീടിന്റെ അടിത്തറ ഇളകി ഒരു ഭാഗത്തേക്ക് ചരിഞ്ഞു. ഭാര്യ കവിതയുമായി ജയൻ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. സാധന സാമഗ്രികളെല്ലാം നശിച്ചു. വീട് എത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. രണ്ട് ആടുകളെ മാത്രമാണ് രക്ഷപ്പെടുന്നതിനിടെ വീട്ടിൽ നിന്നു മാറ്റാൻ കഴിഞ്ഞതെന്ന് ജയകുമാർ പറഞ്ഞു. 155 ഏക്കർ വരുന്ന പാടത്ത് രണ്ടാം കൃഷി ഇറക്കിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. മടവീണതോടെ 88 കർഷകർ ചേർന്നിറക്കിയ കൃഷി പൂർണമായും വെള്ളത്തിലായി.
സകല പാടങ്ങളും ഭീഷണിയിൽ
കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. പുറംബണ്ട് ബലപ്പെടുത്താൻ കാര്യമായ പ്രവർത്തനമൊന്നും നടക്കുന്നില്ലെന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നെടുമുടി പൊങ്ങ പാടശേഖരത്തിൽ തായിപ്പള്ളി നാൽപ്പതിൽച്ചിറ ഭാഗത്ത് പുറംബണ്ടിൽ അള്ള രൂപപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് വിതച്ചത്. കഴിഞ്ഞ വർഷവും ഇവിടെ മടവീണിരുന്നു. വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക്, ചെറുകാലി കായൽ എന്നിവിടങ്ങളിലും മടവീഴുമെന്ന ഭീതിയിലാണ് കർഷകർ. കക്കി ഡാം ഇന്ന് തുറക്കുന്നതോടെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നത് ആശങ്ക പരത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |