തിരുവനന്തപുരം: നിർമ്മാണം അവസാനഘട്ടത്തിലായ കഴക്കൂട്ടം - കാരോട് ബൈപ്പാസ് നവംബറിൽ തുറന്നേക്കും.നിർമ്മാണം 85 ശതമാനത്തിലധികം പൂർത്തിയായ സ്ഥിതിക്ക് അപ്രതീക്ഷിത തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ അടുത്തമാസം ഇതുവഴി വാഹനം ഓടിക്കാമെന്നാണ് കരാർ കമ്പനിയും ദേശീയപാത അതോറിട്ടിയും കരുതുന്നത്.
ബൈപ്പാസിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസും നവംബറോടെ റോഡ് ഗതാഗതത്തിന് തുറന്ന് നൽകാമെന്ന് വെളിപ്പെടുത്തിയിരുന്നു. ദേശീയപാത അതോറിട്ടിയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയവുമാണ് ഉദ്ഘാടന തീയതി തീരുമാനിക്കേണ്ടത്.
കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിർദേശം കൂടി മാനിച്ചാകും ഉദ്ഘാടനച്ചടങ്ങും തീയതിയും തീരുമാനിക്കുക. കൊവിഡ് ഉൾപ്പെടെ പലവിധ തടസങ്ങളാൽ നിർമ്മാണം നീണ്ടുപോയ സാഹചര്യത്തിൽ പണി പൂർത്തിയായാൽ ഉടൻ റോഡ് നാടിന് സമർപ്പിക്കാനാണ് സാദ്ധ്യത.
അപ്രോച്ച് റോഡിന് മണ്ണ് ക്ഷാമം
കഴക്കൂട്ടം ഫ്ളൈഓവറിന്റെയും മുക്കോല - കാരോട് ബൈപ്പാസിന്റെയും അപ്രോച്ച് റോഡ് നിർമ്മാണത്തിന് മണ്ണ് കിട്ടാനില്ല. ടെക്നോപാർക്കിന് സമീപവും കഴക്കൂട്ടം ജംഗ്ഷനിലുമാണ് ഫ്ളൈഓവറിനെ റോഡുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡുള്ളത്. അരക്കിലോമീറ്ററോളം വരുന്ന അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തണം.ടെക്നോപാർക്ക് ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മാണം മുക്കാൽ ഭാഗത്തോളം പൂർത്തിയായെങ്കിലും കഴക്കൂട്ടം ജംഗ്ഷനിലേക്ക് ഇറങ്ങുന്ന ഭാഗത്ത് അമ്പത് ശതമാനം പോലുമായിട്ടില്ല.
മഴ കാരണം മലകളിൽ നിന്ന് മണ്ണെടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം അനുമതി നൽകാത്തതാണ് തടസം. കുറഞ്ഞത് അഞ്ഞൂറ് ലോഡെങ്കിലും മണ്ണ് ഉണ്ടെങ്കിലേ പണി പൂർത്തിയാകൂ. കാരോട് - മുക്കോല ബൈപ്പാസിൽ കല്ലുവെട്ടാംകുഴിയിലും മുക്കോലയിലുമുള്ള ഫ്ളൈ ഓവറുകളിലും അപ്രോച്ച് റോഡ് നിർമ്മാണമാണ് തടസപ്പെട്ടത്.
നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും വിഷയം ധരിപ്പിച്ചു. കാലവർഷക്കെടുതികൾ മാറുന്നതോടെ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
സെപ്തംബറിൽ കഴക്കൂട്ടം ഫ്ളൈഓവർ നാടിന് സമർപ്പിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. നിർമ്മാണം പൂർത്തിയായ ഫ്ളൈ ഓവറിന്റെ സ്‌പാനുകളും ഗർഡറുകളും പെയിന്റ് ചെയ്യുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. സർവീസ് റോഡുകൾ ടാർ ചെയ്യുന്നതും സ്ട്രീറ്റ് ലൈറ്റുകളും കാമറകളും സൂചനാ ബോർഡുകളും സ്ഥാപിക്കുന്ന ജോലികളും ബാക്കിയുണ്ട്. അപ്രോച്ച് റോഡിനൊപ്പം ഇത്തരംജോലികളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
എലിവേറ്റഡ് ഹൈവേ
നിർമ്മാണച്ചെലവ് - 200 കോടി രൂപ
കഴക്കൂട്ടംസി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ തുടങ്ങി ടെക്നോപാർക്ക് ഫേസ് ത്രീക്ക് മുന്നിലാണ് ഇത് അവസാനിക്കുക. സൈബർ സിറ്റിയായ കഴക്കൂട്ടത്തെയും ടെക്നോപാർക്കിന് മുന്നിലെയും ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. കഴക്കൂട്ടത്ത് സർവീസ് റോഡുള്ളതിനാൽ വാഹനങ്ങൾക്ക് സിഗ്നൽ കാത്തുകിടക്കാതെ കടന്നുപോകാം.
മണ്ണിടിഞ്ഞ് താഴ്ന്നു
മണ്ണ് ക്ഷാമത്തിനൊപ്പം കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലും മുക്കോല - കാരോട് ബൈപ്പാസിന് വെല്ലുവിളിയായി.പണി പൂർത്തിയായ ഭാഗം വിണ്ടുകീറിയതാണ് പ്രശ്നമായത്. അയിര ഭാഗത്ത് റോഡ് വിണ്ടുകീറിയത് പരിഹരിച്ചതിന് പിന്നാലെ കീഴമ്മാകത്തിനും പൊൻവിളയ്ക്കും ഇടയിലുള്ള പ്രദേശത്താണ് പലയിടങ്ങളിലും റോഡ് വലിയരീതിയിൽ വിണ്ടുകീറിയത്. കോൺക്രീറ്റിന് അടിയിലെ മണ്ണ് താഴുന്നതാണ് വിള്ളലിന് കാരണമായതെന്ന് ജീവനക്കാർ പറഞ്ഞു. ഇവിടങ്ങളിൽ കോൺക്രീറ്റ് പൊളിച്ചുമാറ്റി മണ്ണിട്ട് ബലപ്പെടുത്തിയശേഷം വീണ്ടും കോൺക്രീറ്റ് ഇടണം.
പണി പൂർത്തിയായാൽ തിരുവനന്തപുരം നഗരം തൊടാതെ കന്യാകുമാരി വഴി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാം. പ്രതികൂല കാലാവസ്ഥയോ അവിചാരിതമായ തടസങ്ങളോ ഉണ്ടാകാത്തപക്ഷം നവംബറിൽ കഴക്കൂട്ടം-കാരോട് ബൈപ്പാസ് തുറക്കാനാകും.
പ്രോജക്ട് എൻജിനിയർ, ദേശീയപാത അതോറിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |