ചിറ്റില്ലഞ്ചേരി: സുര്യപ്രിയയ്ക്ക് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സൂര്യപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കോന്നല്ലൂരിലെ വീട്ടിലെത്തിച്ചത്. മൃതദേഹം ഒരു നോക്കുകാണാൻ സഹപ്രവർത്തകരും ബന്ധുക്കളും പ്രദേശവാസികളും ഒഴുകിയെത്തി. മൃതദേഹം കണ്ട് പലരും വിതുമ്പി. മൃതദേഹത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പുഷ്പചക്രം സമർപ്പിച്ചു. എം.എൽ.എമാരായ കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബു, ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, പ്രസിഡന്റ് കെ. ജയദേവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഷക്കീർ ഹുസൈൻ, സുബൈദ ഇസ്ഹാക്ക്, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിനുശേഷം തിരുവില്വാമല ഐവർമഠത്തിൽ മൃതദേഹം സംസ്‌കരിച്ചു.
സൂര്യപ്രിയയെ കൊലപ്പെടുത്തി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് വീട്ടീൽ എസ്. സുജീഷിനെ (24) നെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജാരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |