അടൂർ : ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് കരുത്ത് പകർന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച അടൂർ എൻ. സുകുമാരന്റേത്. ഡോ.അടൂർ രാജൻ യൂണിയൻ പ്രസിഡന്റായിരിക്കെ മൂന്ന് വർഷമാണ് അദ്ദേഹം അടൂർ യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചത്. ശാഖകളെ സജീവമാക്കുന്നതിൽ പ്രത്യേക താൽപ്പര്യമെടുക്കുകവഴി ആദരവ് നേടിയെടുക്കാനായി. ആറു വർഷത്തോളം യോഗം ഡയറക്ടർ ബോർഡ് മെമ്പറായിരുന്നു. അതിന് ശേഷമാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹാശിസുകളോടെ യൂണിയൻ സെക്രട്ടറി പദത്തിലെത്തുന്നത്. 316-ാം നമ്പർ വടക്കടത്തുകാവ് ശാഖയുടെ വളർച്ചയ്ക്ക് കൈയുംമെയും മറന്ന് പ്രവർത്തിക്കുകവഴി ശാഖയിലെ ഏറ്റവും പ്രിയങ്കരനായി മാറി. യൂണിയൻ പ്രവർത്തനരംഗത്ത് കൗൺസിലറായിട്ടായിരുന്നു തുടക്കം. തുടർന്ന് യോഗം ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ സെക്രട്ടറി പദവിയിലും എത്തി. മരണംവരെയും തികഞ്ഞ ശ്രീനാരായണ ഭക്തനായാണ് നിലയുറപ്പിച്ചത്. സ്വന്തം വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയിലൂടെ ലഭിക്കുന്ന ലാഭവിഹിതത്തിൽ നല്ലൊരുപങ്കും ശാഖകളുടെ വളർച്ചയ്ക്ക് വിനിയോഗിക്കുമായിരുന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എം.പി, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ്, യോഗം കൗൺസിലർ എബിൻ ആമ്പാടി, യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, സി. പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെ പ്രതിനിധികൾ, ശാഖാഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി നൂറ് കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |