തിരുവല്ല: എം.സി റോഡും പഴയ രാജപാതയും സംഗമിക്കുന്ന മുത്തൂർ കവലയിലാകെ തണലേകി നിൽക്കുന്ന ആൽമരവും സ്വാതന്ത്ര്യദിനത്തിന്റെ സ്‌മരണകളിലാണ്. സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ നാളുകളിൽ തിരുവിതാംകൂറിൽ ആശയപ്രചാരണത്തിനായി മഹാത്മാഗാന്ധി നടത്തിയ സന്ദർശനത്തിനിടെ മുത്തൂരിലും എത്തിച്ചേർന്നു. ഗാന്ധിജിയുടെ പാദസ്പർശമേറ്റ ആൽത്തറയും പ്രസംഗവുമൊക്കെ പഴമക്കാരുടെ മനസിൽ ഇന്നും ജ്വലിക്കുന്ന ഓർമ്മയാണ്. 1925 മാർച്ച് 15ന് (1100 മീനം 2) വൈകിട്ട് 4നായിരുന്നു ചരിത്രത്തിന്റെ ഏടുകളിൽ കുറിച്ചിട്ട ആ സംഭവം. വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിജി അവിടെ നിന്ന് ബോട്ടിൽ ആലപ്പുഴയിലും കൊല്ലത്തും പോയി. തിരുവിതാംകൂർ റസിഡന്റായിരുന്ന സേതുലക്ഷ്മി ഭായിയാണ് ഗാന്ധിജിയെ സ്വീകരിച്ചത്. ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെയും ഗാന്ധിജി സന്ദർശിച്ചു. കഴക്കൂട്ടം, ആറ്റിങ്ങൽ, കൊട്ടാരക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ പ്രസംഗത്തിന് ശേഷമാണ് മുത്തൂരിലെത്തിയത്. ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ് ദേശായി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യഗവർണ്ണർ ജനറലായിരുന്ന സി.രാജഗോപാലാചാരി എന്നിവരും ഗാന്ധിജിയെ അനുഗമിച്ചു. തിരുവല്ല മുൻസിപ്പാലിറ്റി നൽകിയ മെമ്മോറാണ്ടത്തിന് മറുപടി നൽകിയ മഹാത്മജി ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു. അന്ന് ജനങ്ങളുടെ ആവശ്യങ്ങളാണ് ഗാന്ധിജി കൂടുതലായി കേട്ടത്. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഗാന്ധിജിയെ കാണാനായി വിദൂരങ്ങളിൽ നിന്നുപോലും ആയിരങ്ങൾ ഒഴുകിയെത്തി. മുത്തൂരിൽ നിന്ന് ചങ്ങനാശേരിയിലേക്കാണ് പിന്നീട് പോയത്. മാർച്ച് 9ന് വൈക്കത്തെ പ്രശ്നപരിഹാരത്തിനെത്തിയ ഗാന്ധിജി തിരുവിതാകൂറിൽ സന്ദർശനശേഷം വീണ്ടും വൈക്കത്തെത്തി 15നാണ് മടങ്ങിയത്.
കരുത്തേകിയ സന്ദർശനം
1099ലെ വെള്ളപ്പൊക്കശേഷം ദുരിതത്തിലായിരുന്ന ജനങ്ങൾക്ക് ഗാന്ധിജിയുടെ സന്ദർശനം വലിയ കരുത്തേകി. ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശനത്തെക്കുറിച്ച് ബ്രിട്ടീഷ് ഭരണത്തിനുകീഴിൽ തിരുവിതാംകൂർ പൊലീസ് കമ്മിഷണറായിരുന്ന ഡബ്ള്യു.എച്ച്. പിറ്റ് അന്നത്തെ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങളൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുത്തൂരിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ട് ഗാന്ധിജിയുടെ സ്മരണ നിലനിറുത്താനും ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാനുമായി മുത്തൂർ ഗാന്ധി സന്ദർശക സ്മാരക സമിതി പ്രവർത്തിക്കുന്നുണ്ട്. ഗാന്ധി ജയന്തിയും രക്തസാക്ഷി ദിനവുമെല്ലാം ആചരിക്കുന്ന സമിതിയുടെ പ്രസിഡന്റ് പ്രൊഫ.ഫിലിപ് എൻ. തോമസ്, സെക്രട്ടറി പ്രൊഫ.എ.ടി. ളാത്തറ, ജോ.സെക്രട്ടറി സുനിൽ മാത്യു എന്നിവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |