വക്കം: പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി കായിക്കരക്കടവ് പാലം. സ്വപ്ന പദ്ധതിക്കായി നാട്ടുകാർ കാത്തിരുന്നത് 62 വർഷം. കായിക്കരക്കടവിൽ പാലം നിർമ്മിക്കാൻ 28 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചതായി സ്ഥലം എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. പുറമേ അപ്രോച്ച് റോഡിനും, സ്ഥലം ഏറ്റെടുക്കാനും അഞ്ചരക്കോടി രൂപ വേറെയും. കായലിന് ഇരുകരകളിലുൾപ്പെട്ട വക്കം, അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽപ്പെട്ട രണ്ടേകാൽ ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത് വേണം അപ്രോച്ച് റോഡിന്റെ നിർമ്മാണം നടത്താൻ.
അപ്രോച്ച് റോഡിന്റെ പണികൾ ആരംഭിച്ച ശേഷം പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ മുൻപ് അറിയിച്ചിരുന്നത്. 232.2 മീറ്റർ നീളവും 11 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലം വക്കം, അഞ്ചുതെങ്ങ്, ചെറുന്നിയൂർ മേഖലയിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നിർദ്ധിഷ്ഠ പാലത്തിന്റെ ഇരു കരകളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ വേവേറെ തറക്കല്ലിടൽ നടത്തിരുന്നു.
ചില സ്വകാര്യ വ്യക്ക്തികൾ സ്ഥലം വിട്ടു നൽകില്ലെന്ന് പറഞ്ഞ് കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് കായിക്കര ആശാൻ സ്മാരകത്തിൽ ഏറ്റെടുക്കുന്ന വസ്തു ഉടമകളുമായി അധികൃതർ അഭിമുഖം നടത്തി പിരിഞ്ഞു. വീണ്ടും എല്ലാം നിശ്ചിലം. പാലം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുൻപ് ചങ്ങാടവും, കടത്ത് വള്ളങ്ങളും ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഒരു കാലത്ത് ചെറു വാഹനങ്ങൾ അടക്കം ചങ്ങാടങ്ങളിൽ മറുകരയെത്തിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് കടത്തിൽ നിന്ന് പിന്മാറി. പിന്നെ ഒരു കടത്തുകാരന് ഗ്രാമപഞ്ചായത്ത് ശമ്പളം നൽകി നിയമിച്ചു.
പാലം യാഥാർത്ഥ്യമായാൽ വൻ വികസന സാദ്ധ്യതകളാണുള്ളത്. മഹാകവി കുമാരനാശന്റെ ജന്മസ്ഥലമായ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കയിക്കരയേയും, ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ സ്മൃതി മണ്ഡപവും സ്ഥിതി ചെയ്യുന്ന വക്കവും തമ്മിൽ ബന്ധിപ്പിക്കുന്നതാണീ പാലം. പാലം കടന്നാൽ തീരദേശ പാതയായി. അഞ്ചുതെങ്ങ്, പെരുമാതുറ പാലം വഴി തീരദേശ നിവാസികൾക്ക് കുറഞ്ഞ ദൂരത്തിൽ തലസ്ഥാനത്ത് എത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |