തിരുവല്ല : ആറന്മുള വള്ളസദ്യയുണ്ട് പഞ്ചപാണ്ഡവ ക്ഷേത്രദർശനവും നടത്തി തീർത്ഥാടന യാത്രയ്ക്ക് അവസരമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. തിരുവിതാംകൂർ ദേവസ്വംബോർഡുമായും ആറന്മുള പള്ളിയോട സേവാസംഘവുമായും സഹകരിച്ചാണ് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര " എന്ന ടാഗ് ലൈനിൽ ബഡ്ജറ്റ് ടൂറിസം സെൽ ഈയാത്ര സംഘടിപ്പിക്കുന്നത്.
മദ്ധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോഴഞ്ചേരി താലൂക്കുകളിലെ തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമ്മപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. രാജ്യത്തെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണിവ. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും അഞ്ജാതവാസക്കാലത്ത് പാണ്ഡവർ ഒളിച്ചുകഴിഞ്ഞിരുന്നെന്ന് വിശ്വസിക്കുന്ന കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും സന്ദർശിക്കാൻ അവസരമുണ്ട്.
ഒക്ടോബർ 9വരെ നടത്തുന്ന ആറൻമുള വള്ളസദ്യയിലെ ചടങ്ങുകൾ കാണുന്നതിനും കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാം. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽകാണാനും വാങ്ങാനും സൗകര്യമുണ്ട്.
യാത്രയിലുടനീളം സന്ദർശിക്കുന്ന ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളും വഴിപാടുകളെയും ക്ഷേത്രനിർമ്മിതിയെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കും. ഇന്ന് നെയ്യാറ്റിൻകരയിൽ നിന്നും 21ന് കൊല്ലത്ത് നിന്നും ചാലക്കുടിയിൽ നിന്നും ആദ്യതീർത്ഥാടക സംഘം എത്തിച്ചേരും. വിശദ വിവരങ്ങൾക്ക് ഫോൺ: 9744348037, 9947110905.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |