തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രങ്ങളും കോളേജുകളും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ലോകബാങ്ക് സഹായത്തോടെ 2019 മുതൽ നടപ്പാക്കുന്ന 24 കോടിയുടെ അഡ്വാൻസ്ഡ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി സെന്ററിന്റെ പ്രവർത്തനം വിലയിരുത്താനായിരുന്നു സന്ദർശനം.
ഐ.സി.എ.ആറിന്റെ ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതി ഡയറക്ടറും വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ആർ.സി. അഗർവാൾ, എൻ.എ.എച്ച്.ഇ.പി ദേശീയ കോ - ഓർഡിനേറ്ററായ ഡോ. അനുരാധ അഗർവാൾ എന്നിവർ അടങ്ങുന്നതാണ് സംഘം.
നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിതീയ കൃഷിയെക്കുറിച്ചുള്ള അറിവും നൈപുണ്യ വികസനവും സംബന്ധിച്ചാണ് പദ്ധതി. നാളികേരത്തിന്റെ മൂല്യവർദ്ധനവിന് 4 കോടിയുടെ ലബോറട്ടറിയുണ്ട്. പദ്ധതി വഴി വികസിപ്പിച്ച വിവിധ സാങ്കേതിക വിദ്യകളും സംഘം അവലോകനം ചെയ്തു. സംരംഭകത്വ വികസനത്തിന് വിദ്യാർത്ഥികളുടെയും കർഷകരുടെയും ശേഷി വർദ്ധിപ്പിക്കുക, കർഷക കൂട്ടായ്മകളുമായി ചേർന്ന് നാളികേര അധിഷ്ഠിത വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |