വാളയാർ: കോയമ്പത്തൂർ ചാവടിയിലെ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസ്. കഞ്ചിക്കോട് മുക്രോണി തുമ്പിക്കുന്നം സ്വദേശി രോഹിത്ത് ഉൾപെടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് വാളയാർ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് ദേശീയപാത കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ച് സ്വകാര്യ കോളേജ് ബസിൽ കയറി ഒരു സംഘം ആളുകൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെടുകയായിരുന്നു.
വിദ്യാർത്ഥികൾ തമ്മിൽ കോളേജിൽ വച്ച് തന്നെ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ സംഭവം അവരുടെ നാട്ടിലറിയിക്കുകയായിരുന്നു. ഇവർ പിന്നീട് മറുവിഭാഗത്തിലെ വിദ്യാർത്ഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടയുകയും അവരെ ബസിൽ കയറി മർദിക്കുകയുമായിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിലേറെ പേർ ബസിലുണ്ടായിരുന്നു. സംഭവം വാളയാർ പൊലീസിൽ അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ പരാതി നൽകാത്തതിനെ തുടർന്ന് ആദ്യം കേസെടുത്തിരുന്നില്ല. ബസിലെ സി.സി ടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്ത് വന്നതോടെയാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |