പാലക്കാട്: കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ കല്ലടി എം.ഇ.എസ് കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്സ് ആറാം സെമസ്റ്റർ പരീക്ഷയെഴുതിയ കുട്ടികളുടെ കൂട്ടത്തോൽവിയിൽ വകുപ്പ് മന്ത്രി പുനർ മൂല്യനിർണയം നടത്താൻ നിർദ്ദേശിച്ചിട്ടും നടപ്പായില്ല. ഇതോടെ പി.ജി പഠനത്തിന് അവസരം നഷ്ടമാകുന്നുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. 2019 - 22 അദ്ധ്യയന വർഷത്തിലെ ബി.എസ്.സി മാത്തമാറ്റിക്സ് റഗുലർ വിദ്യാർത്ഥികൾക്കാണ് അവസാന സെമസ്റ്റർ പരീക്ഷയിൽ കുട്ടത്തോൽവി. ആകെ പരീക്ഷയെഴുതിയ 44 വിദ്യാർത്ഥികളിൽ 20 പേരും തോറ്റു. ഇതിൽ പന്ത്രണ്ടുപേർ ഒരു വിഷയത്തിന് മാത്രമാണ് പരാജയപ്പെട്ടത്. ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടവർ കഴിഞ്ഞ അഞ്ച് സെമസ്റ്ററുകളിലും 80 ശതമാനത്തിലധികം മാർക്കോടെ പരീക്ഷ പാസായവരാണ്. ഭൂരിഭാഗം ചോദ്യങ്ങളും സിലബസിന് പുറത്തുനിന്നുള്ളതായിരുന്നു. എങ്കിലും മിക്കവരും ഉയർന്ന വിജയം പ്രതീക്ഷിച്ചിരുന്നു. മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ നേരിൽക്കണ്ട് പരാതി അറിയിച്ചിരുന്നു. പരാതി പരിഗണിച്ച മന്ത്രി പ്രത്യേക മൂല്യനിർണയം നടത്താൻ അധികൃതരോട് നിർദ്ദേശിച്ചെങ്കിലും നാളിതുവരെയായി നടന്നിട്ടില്ല. ഒരാഴ്ചയ്ക്കകം മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കാമെന്ന് സർവകലാശാല അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്. ഈ ഉറപ്പ് കഴിഞ്ഞിട്ട് നാൽപ്പത്തി അഞ്ച് ദിവസം പിന്നിട്ടു. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട് പണം അടച്ചിട്ടും ആഴ്ചകളായി. അതിനും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയുമില്ല.
ഉത്തരക്കടലാസുകൾ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ലെന്ന സംശയമാണ് വിദ്യാർത്ഥികൾക്കുള്ളത്. പി.ജി കോഴ്സിനു അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ മാസം പതിനൊന്നിന് കഴിഞ്ഞു. നിലവിൽ ഉന്നത പഠനത്തിനുള്ള എല്ലാ വഴികളും അടഞ്ഞ സ്ഥിതിയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |