തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റെെനൽ എൻഡോസ്‌കോപ്പി മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ ആരംഭിക്കും.മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കുടൽ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനും കരൾ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും സാധിക്കും. അറിയാതെ എന്തെങ്കിലും വസ്തുക്കൾ വിഴുങ്ങി വരുന്ന കുട്ടികളിൽ, വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും.കുട്ടികൾക്കുണ്ടാകുന്ന ഉദരം,കുടൽ, കരൾ,പാൻക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങൾക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നൽകുന്നത്. ഇതോടൊപ്പം കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ലഭ്യമാകും.പ്രതിവർഷം നാലായിരത്തോളം കുട്ടികളാണ് എസ്.എ.ടി ആശുപത്രിയിലെ ഈ വിഭാഗത്തിൽ ചികിത്സ തേടുന്നത്.പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികൾക്ക് പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ എൻഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പുവരുത്തിയാണ് ചികിത്സ നൽകുന്നത്.തിങ്കൾ,വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഒ.പി പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |