ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയിൽ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് 'മിട്ടു' എന്ന് പേരിട്ടു. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയാണ് പേര് പ്രഖ്യാപിച്ചത്. ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ഭരത് ബാല ഫേസ്ബുക്ക് പേജിലൂടെ ഓൺലൈൻ റിലീസ് നിർവഹിച്ചു.
വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വിദേശമലയാളികളുടേതുൾപ്പടെ 4136 എൻട്രികളാണ് ലഭിച്ചത്.
എഴുത്തുകാരൻ പി.ജെ.ജെ.ആന്റണി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ.റോയ്, ഹരികുമാർ വാലേത്ത് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
മിട്ടു എന്ന പേര് 42 പേർ നിർദേശിച്ചു. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെ അമ്പലപ്പുഴ ആമേട സ്വദേശിനി ആവണി അനിലിനെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അസിസ്റ്റൻറ് മാനേജരാണ് ആവണി. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ നസീർ പുന്നയ്ക്കൽ, സിമി ഷാഫി ഖാൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ.നാസർ, എ.കബീർ, എബി തോമസ്, അബ്ദുൽസലാം ലബ്ബ, എം.പി.ഗുരുദയാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ജനറൽ ബോഡിയംഗം നൗഷാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |