കൊച്ചി: രാവിലെ സ്വകാര്യ ബസിൽ കയറി സർവീസ് അവസാനിക്കുന്നിടത്തേക്ക് ടിക്കറ്റെടുക്കും. യാത്രയ്ക്കിടെ ഗൂഗിൾ മാപ്പിൽ 'നിയർ ബൈ എ.ടി.എമ്മെന്ന്' സെർച്ച് ചെയ്ത് ഈ ഭാഗങ്ങളിലെ എ.ടി.എമ്മുകളെക്കുറിച്ച് സമഗ്രപഠനം. പറ്റിയ എ.ടി.എം അടുത്തുണ്ടെങ്കിൽ തൊട്ടടുത്തെ സ്റ്റോപ്പിൽ ഇറങ്ങും. മൂന്നുനാലു മണിക്കൂർ തമ്പടിക്കും. ഇതിനിടെ 'ബ്ലാക്ക് സ്ട്രിപ്പ് ഓപ്പറേഷനി'ലൂടെ കിട്ടാവുന്ന പണം കൈക്കാലാക്കി അടുത്ത എ.ടി.എമ്മിലേക്ക്. കൊച്ചിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എ.ടി.എമ്മുകളിൽ കൃത്രിമം നടത്തി പണം കൈക്കലാക്കിയ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് അലി അൻസാരിയുടെ (40) ദിനചര്യയാണിത്.
മഹാരാഷ്ട്ര സ്വദേശിയും എ.ടി.എം തട്ടിപ്പുവീരനുമായ മുകേഷ് അൻസാരിയുമായി 2020ൽ തെറ്റിപ്പിരിഞ്ഞ മുബാറക്ക് യു ട്യൂബ് നോക്കിയാണ് കവർച്ചയുടെ കൂടുതൽ രീതികൾ പഠിച്ചത്. ബ്ലാക്ക് സ്ട്രിപ്പ് രീതി മുംബയിലുൾപ്പെടെ പരീക്ഷിച്ച് വിജയിച്ചതിന്റെ അമിത ആത്മവിശ്വാസത്തിലാണ് കൊച്ചിയിൽ എത്തിയത്. എന്നാൽ പരാതി ലഭിച്ച് 24മണിക്കൂറിനുള്ളിൽ ഇയാളെ പൊലീസ് പൊക്കി. ജില്ല വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു മുബാറക്ക്. ഇന്നലെ രാവിലെ പ്രതിയെ കളമശേരിയിലെ പ്രീമിയർ ജംഗ്ഷനിലെ എ.ടി.എമ്മിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പണം തിരികെ നൽകി
ബ്ലാക്ക് സ്ട്രിപ്പ് തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട തുക തിരികെ നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട വിവരം അറിഞ്ഞയുടൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് മറ്റ് എ.ടി.എമ്മുകളിൽ തട്ടിപ്പ് തടയാൻ സഹായകരമായതെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംഭവത്തിൽ ബാങ്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ഇതിന് ശേഷമേ കൂടുതൽ കേസുകളെടുക്കൂ.
എസ്. ശശിധരൻ
ഡി.സി.പി.
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |