കൊച്ചി: ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിൽ ജോലി വാഗ്ദാനംചെയ്ത് 25ലധികം യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ തൃശൂർ പേരകം സ്വദേശി ജീവൻ തോമസിനെ (36) മംഗലാപുരത്തുനിന്ന് പൊലീസ് സാഹസികമായി പിടികൂടി. എട്ടുദിവസത്തോളം മംഗലാപുരത്ത് തമ്പടിച്ചാണ് സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് സംഘം ഇയാളെ വലയിലാക്കിയത്. വീട് വാടകയ്ക്കെടുത്ത് ഒളിവിൽ കഴിഞ്ഞായിരുന്നു തട്ടിപ്പ്. പിടിയിലാകുമ്പോൾ ഇയാൾക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി ഒപ്പം കൂട്ടിയ ഇവരിൽനിന്നും ജീവൻ 60000ലധികം രൂപ കൈക്കലാക്കിയിട്ടുണ്ട്. കമ്മിഷൻ ഇനത്തിലാണ് പണം കൈക്കലാക്കിയിരുന്നത്.
വീട്ടിലിരുന്ന് ജോലിചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് ഫേസ്ബുക്കിൽ പരസ്യം നൽകുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഗൂഗിളിൽനിന്ന് പ്രമുഖരുടെ ഉദ്ധരണികളെടുത്ത് കാർഡ് രൂപത്തിൽ നൽകുന്നതാണ് ജോലി. മാസം 10000 രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. ഇതിന്റെ പേരിൽ ഒരാഴ്ചയ്ക്കകം യുവതികളുമായി അടുക്കും. പിന്നീട് ഹൈക്കോടതിയിൽ ജോലി ഒഴിവുണ്ടെന്നും 28000 രൂപ നൽകിയാൽ തരപ്പെടുത്തി നൽകാമെന്നും വാഗ്ദാനംചെയ്യും. പിന്നാലെ ഇയാൾതന്നെ പ്രിയ എന്ന പേരിൽ യുവതികളെ വിളിച്ച് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കും. തുടർന്ന് എം.ഡിയെന്ന് വിശേഷിപ്പിച്ച് എബിൻ തോമസ് എന്ന പേരിൽ ഇയാൾതന്നെ വിളിച്ച് പണമിടപാടടക്കം ഉറപ്പാക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്രിയിരുന്നത്. പരാതിക്കാർ ആരും ഇയാളെ നേരിൽ കണ്ടിട്ടില്ല.
എറണാകുളം സ്വദേശിനികളായ രണ്ടുപേരാണ് പരാതിയുമായി എത്തിയത്. മട്ടാഞ്ചേരി പൊലീസിലും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രവാസിയായ ജീവൻ വിവാഹബന്ധം വേർപ്പെടുത്തി കഴിയുകയാണ്. നിരവധി കേസുകളിൽ പ്രതിയാണ്. ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരിൽ നിന്നാണ് ജീവൻ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇയാളുടെ മൊബൈൽഫോണും മറ്റും പൊലീസ് പരിശോധിച്ച് വരികയാണ്
എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സി . ജയകുമാർ, സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ അഖിൽ, എ എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ അനീഷ്, വിനോദ്, അനിൽ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |